ആർഎസ്എസ് മതഭ്രാന്തൻമാരുടെ കൂട്ടം; എന്തുവില കൊടുത്തും ചെറുക്കും; ഉമ്മൻചാണ്ടി ആർഎസ്എസിന് വിടുപണി ചെയ്യുന്നെന്നും പി ജയരാജൻ പീപ്പിളിനോട്

കോഴിക്കോട്: ആർഎസ്എസ് മതഭ്രാന്തൻമാരുടെ കൂട്ടമാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാസെക്രട്ടറി പി ജയരാജൻ. ജയിൽ മോചിതനായി കോഴിക്കോട്ടെ വീട്ടിലെത്തിയ ശേഷം കൈരളി പീപ്പിൾ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പി ജയരാജൻ ഇക്കാര്യം പറഞ്ഞത്. ആർഎസ്എസിന്റെ മതഭ്രാന്തിനെ എന്തുവില കൊടുത്തും ചെറുത്തുതോൽപിക്കും. അതിനുവേണ്ട പ്രവർത്തനങ്ങളാണ് എല്ലാവരും നടത്തേണ്ടത്. മതത്തിന്റെ പേരിൽ ദേശീയത പരത്തി മതഭ്രാന്ത് പരത്തുകയാണ് ആർഎസ്എസ് ചെയ്യുന്നതെന്നും ജയരാജൻ പറഞ്ഞു.

ആർഎസ്എസും യുഡിഎഫ് നേതൃത്വവും കൂടിയാലോചന നടത്തിയാണ് കതിരൂർ കേസിൽ തന്നെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹികൾക്കെതിരെ പ്രയോഗിക്കുന്ന കരിനിയമമാണ് തനിക്കെതിരെ പ്രയോഗിച്ചത്. സിപിഐഎം നേതൃത്വത്തെ ജയിലിൽ അടയ്ക്കുന്നതിനായി ആർഎസ്എസ് നേതൃത്വം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി ഗൂഢാലോചന നടത്തി. ആ ഗൂഢപദ്ധതിയാണ് നടപ്പാക്കിയത്.

എന്നാൽ, കോടതിക്കകത്ത് സിബിഐ പരിഹാസ്യരായി. ഗൂഢാലോചന നടത്തി എന്നു തെളിയിക്കാൻ ആവശ്യമായ യാതൊരു തെളിവും ഹാജരാക്കിയില്ല. അങ്ങനെയാണ് തനിക്ക് ജാമ്യം ലഭിച്ചത്. കേരളത്തിൽ ഉമ്മൻചാണ്ടി ഭരണം ആർഎസ്എസിനെ പ്രോത്സാഹിപ്പിക്കുന്നു. തങ്ങളെ എതിർക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തി ആക്രമിക്കുകയാണ് രാജ്യത്താകെ ആർഎസ്എസ് ചെയ്യുന്നത്. കേരളത്തിൽ ആർഎസ്എസിനെ എതിർക്കുന്ന സിപിഐഎമ്മിനെ ഭീകരരായി മുദ്രകുത്തുന്നു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ലാത്തതിനാൽ കോഴിക്കോട്ട് ഇരുന്നുതന്നെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുമെന്നും പി ജയരാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here