സനാ: ഈമാസം ആദ്യം യെമനിൽ നിന്ന് ഇസ്ലാമിക് ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ടോം ഉഴുന്നാലിനെ ഭീകരർ കൊലപ്പെടുത്തിയേക്കും എന്ന ആശങ്ക ശക്തമാകുന്നു. ദുഃഖവെള്ളി ദിനത്തിൽ കുരിശിൽ തറച്ചു കൊല്ലുമെന്നാണ് വാർത്തകൾ പുറത്തുവരുന്നത്. ഇക്കഴിഞ്ഞ മാർച്ച് 4നാണ് യെമനിൽ നിന്ന് ഫാദർ ടോം ഉഴുന്നാലിനെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയത്. യെമനിലെ ഏദനിൽ വയോജനങ്ങൾക്കായി നടത്തപ്പെടുന്ന ഒരു വീട്ടിൽ നടത്തിയ ആക്രമണത്തിനിടെയാണ് ഫാദറിനെ ബന്ധിയാക്കിയത്. ആക്രമണത്തിൽ നാല് കന്യാസ്ത്രീകൾ അടക്കം 16 പേർ കൊല്ലപ്പെട്ടിരുന്നു.
കടുത്ത പീഡനമാണ് ഫാദർ ടോമിന് അനുഭവിക്കേണ്ടി വരുന്നതെന്നും യേശുക്രിസ്തുവിനെ കുരിശിലേറ്റിയ ദുഃഖവെള്ളിയാഴ്ച ഇദ്ദേഹത്തെയും കുരിശിലേറ്റി കൊല്ലുമെന്നുമാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്രാൻസിസ്‌കൻ സിസ്റ്റേഴ്‌സ് സീസൻ ഇതുസംബന്ധിച്ച ഒരു പോസ്റ്റ് ഫേസ്ബുക്കിലും ഇട്ടിട്ടുണ്ട്. ടോമിനെ തട്ടിക്കൊണ്ടു പോയത് ഐസിസാണെന്നും അദ്ദേഹത്തെ കഠിനമായി പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു.
ഇക്കാര്യം നിഷേധിച്ച് ഫാദർ ടോമിന്റെ സിലെസിയൻ ഓർഡറിലെ അംഗങ്ങൾ രംഗത്തെത്തിയിരുന്നെങ്കിലും അദ്ദേഹത്തെ എവിടെയാണ് തടഞ്ഞുവച്ചിരിക്കുന്നതെന്നോ ജീവിച്ചിരിപ്പുണ്ടോ എന്നു വ്യക്തമാക്കാൻ പോലും അവർക്കായിട്ടില്ല. തട്ടിക്കൊണ്ടു പോയതിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടുമില്ല. അതേസമയം, ഫാദർ ടോമിനെ തട്ടിക്കൊണ്ടു പോയത് ഐഎസ് തന്നെയാണെന്ന് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ സിസിലി പറയുന്നത്. അവിടെയുള്ള എല്ലാവരെയും ഭീകരർ വധിച്ചതായും മറഞ്ഞിരുന്നതു കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും സിസിലി വെളിപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here