കണ്ണൂരില്‍ ഇരുനില കെട്ടിടത്തില്‍ വന്‍ സ്‌ഫോടനം; മൂന്നു പേര്‍ക്ക് പരുക്ക്; അഞ്ചുവീടുകള്‍ തകര്‍ന്നു; സ്‌ഫോടനം പടക്ക നിര്‍മ്മാണത്തിനിടെയെന്ന് സൂചന

കണ്ണൂര്‍: കണ്ണൂരില്‍ പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലെ ഇരുനില കെട്ടിടത്തില്‍ വന്‍ സ്‌ഫോടനം.

അലവില്‍ സ്വദേശി അനൂപ് മാലിക്ക് എന്നയാളുടെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ അനൂപ് മാലിക്കിന്റെ മകള്‍ ഹിബയ്ക്കും ഭാര്യ റാഹിലയ്ക്കും സമീപവാസിയായ പ്രഭാകരനും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഹിബയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11.45ഓടെയാണ് വന്‍ സ്‌ഫോടനമുണ്ടായത്. ഇവര്‍ താമസിച്ചിരുന്ന ഇരുനിലക്കെട്ടിടം പൂര്‍ണ്ണമായി കത്തിനശിച്ചു. തകര്‍ന്ന കെട്ടിടത്തില്‍ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തുളള അഞ്ച് വീടുകള്‍ തകര്‍ന്നു. തകര്‍ന്ന വീടിന്റെ ചെങ്കല്‍ച്ചീളുകള്‍ നൂറുമീറ്ററിലേറെ അകലെവരെ തെറിച്ചുവീണു. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറും പൂര്‍ണമായും തകര്‍ന്നു. അഞ്ചു കിലോമീറ്റര്‍ ദൂരെവരെ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി.

പടക്ക നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് സൂചന. ബോംബ് സ്‌ക്വാഡും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടെ വന്‍ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

അനധികൃത പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. ആരാണ് സ്‌ഫോടകവസ്തു ശേഖരത്തിന് പിന്നിലെന്നു വിവരം ലഭിച്ചതായും ഹരിശങ്കര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അനൂപ് മാലിക്കിനെ പൊലീസ് തിരയുകയാണ്. സംഭവസമയത്തും ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് വിവരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here