കോടതി അനുവദിച്ചത് മൂന്നു മണിക്കൂര്‍; അടിപിടിക്കേസ് പ്രതി വിവാഹിതനായി; ശേഷം വരന്‍ ജയിലിലേക്കും വധു ഭര്‍ത്താവിന്റെ വീട്ടിലേക്കും മടങ്ങി; കൊല്ലത്ത് നടന്ന ഈ കല്യാണക്കഥ ഇങ്ങനെ

കൊല്ലം: അടിപിടിക്കേസില്‍ ജില്ലാ ജയിലില്‍ കഴിഞ്ഞ യുവാവിന് കോടതിയുടെ അനുമതിയോടെ വിവാഹം. കൊല്ലം ആദിചെങ്ങല്ലൂര്‍ സ്വദേശി സുമിത് ദാസ്, പുതുച്ചിറ സരിതാ വിലാസത്തില്‍ എസ്. രാജേന്ദ്രന്റെ മകള്‍ സൗമ്യയെയാണ് വിവാഹം ചെയ്തത്.

കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സുമിത്തിന് വിവാഹത്തിനായി സമയം അനുവദിച്ചത്. ചടങ്ങുകള്‍ക്കും ബന്ധുക്കളെ കാണുന്നതിനുമായി മൂന്നു മണിക്കൂറാണ് കോടതി സമയം അനുവദിച്ചിട്ടുള്ളത്. ഇന്നലെ രാവിലെ 11 മണിയോടെ ജില്ലാ ജയിലില്‍ നിന്ന് പൊലീസ് അകമ്പടിയോടെ വിവാഹത്തിനെത്തിയ സുമിത് 11.30നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് സൗമ്യയെ താലി ചാര്‍ത്തിയത്. പള്ളിമുക്ക് പാലത്തറ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ നടന്ന സമൂഹവിവാഹത്തിലായിരുന്നു സുമിത് സൗമ്യയെ ജീവിതസഖിയാക്കിയത്. കൊട്ടിയത്തെ ഒരു വസ്ത്രവ്യാപാര ശാലയിലെ ജീവനക്കാരിയാണ് സൗമ്യ. സുമിത് നേരത്തെ ഇതേ വ്യാപാരശാലയിലെ ജീവനക്കാരനായിരുന്നു.

കഴിഞ്ഞ 18ന് ബാറിന് മുമ്പിലുണ്ടായ അടിപിടിക്കേസിലാണ് സുമിത് ജയിലിലാകുന്നത്. ജാമ്യം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി (രണ്ട്)യില്‍ വിവാഹത്തിനായി അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് കോടതി വിവാഹത്തിനായി മൂന്നു മണിക്കൂര്‍ സമയം അനുവദിച്ചത്.

ചടങ്ങുകള്‍ക്ക് ശേഷം സൗമ്യ ഭര്‍ത്താവിന്റെ വീട്ടിലേക്കും സുമിത് ജയിലിലേക്കും മടങ്ങി. വിവാഹം കഴിഞ്ഞെത്തിയ സുമിത്തിന് ജയിലില്‍ സഹതടവുകാര്‍ സ്വീകരണവും ഒരുക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News