ഹേഗ്: ബോസ്‌നിയന്‍ സെര്‍ബുകളുടെ നേതാവായിരുന്ന റദോവന്‍ കരാജിച്ചിന് അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണല്‍ 40 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എട്ടുവര്‍ഷമായി നടന്ന വിചാരണയ്‌ക്കൊടുവിലാണ് കരാജിച്ചിന് ശിക്ഷ വിധിച്ചത്. ഇദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിരുന്ന 11 കേസുകളില്‍ 10ലും പ്രതിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 40 വര്‍ഷത്തെ തടവുശിക്ഷ. 1992-95ലെ സ്രെബ്രേനിച്ച മുസ്ലിം വംശഹത്യ ഉള്‍പ്പെടെയുള്ള കേസുകളിലാണ് ശിക്ഷ. ഒന്നര മണിക്കൂറിലേറെയെടുത്താണ് കോടതി പ്രതിക്കെതിരായ കുറ്റവും ശിക്ഷയും വായന പൂര്‍ത്തിയാക്കിയത്. ഇരകളുടെ കുടുംബങ്ങള്‍ കോടതിമുറിയില്‍ തിങ്ങിനിറഞ്ഞിരുന്നു.
തനിക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും നിഷേധിച്ച കരാജിച്ച്, താന്‍ ആരെയും കൊല്ലാന്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്നും കോടതിയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ 8,000ത്തോളം ബോസ്‌നിയന്‍ മുസ്ലീങ്ങളെ കൂട്ടക്കുരുതി നടത്തിയതില്‍ കരാജിച്ചിന് നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു.
പഴയ യുഗോസ്ലാവ്യയില്‍നിന്നുണ്ടായ സ്വതന്ത്ര രാജ്യങ്ങളാണ് സെര്‍ബിയയും ബോസ്‌നിയ-ഹെര്‍സ്‌ഗോവിനയും. ആഭ്യന്തരയുദ്ധകാലത്ത് ഡച്ച് സൈനികരുടെ നേതൃത്വത്തിലുള്ള യുഎന്‍ സമാധാനസേനയുടെ കീഴിലുള്ള ഒരു അഭയാര്‍ഥി സങ്കേതമായിരുന്നു സ്രെബ്രേനിച്ച. ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ അവിടെ അഭയം തേടിയവരെ സെര്‍ബ് സേന വളഞ്ഞുപിടിച്ചു. സ്ത്രീകളെയും പെണ്‍കുട്ടികളെയും വിട്ടയച്ചശേഷം 8000ത്തോളം പുരുഷന്മാരെയും ആണ്‍കുട്ടികളെയും കൊന്നൊടുക്കുകയായിരുന്നു.
യുദ്ധകാലത്ത് സെര്‍ബ് സേനയുടെ കമാന്‍ഡറായിരുന്നു റദോവന്‍ കരാജിച്ചിന്്. സരയാവോ പട്ടണം മാസങ്ങള്‍ നീണ്ട ഉപരോധത്തിനിടെ 12,000ത്തോളം മുസ്ലിങ്ങളെ കുരുതി നടത്തിയതും ബോസ്‌നിയയിലെ നിരവധി നഗരങ്ങളില്‍ പലഘട്ടങ്ങളിലായി കൂട്ടക്കൊലകള്‍ നടത്തിയതും കരാജിച്ചിന്റെ സേനയാണെന്നും കോടതി നിരീക്ഷിച്ചു.
2008ലാണ് വിവിധ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഏഴ് വര്‍ഷം ഒളിവിലായിരുന്ന ഇയാളെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് കൈമാറിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here