അഞ്ചു വര്‍ഷം; 19 മന്ത്രിമാര്‍ക്കെതിരെ 141 കേസുകള്‍; 31 കേസുകളുമായി മുഖ്യമന്ത്രി ഒന്നാമത്; തിരുവഞ്ചൂര്‍ രണ്ടാംസ്ഥാനത്ത്; 51 പരാതികളില്‍ തീര്‍പ്പു കല്‍പ്പിച്ചെന്നും രേഖകള്‍

തിരുവനന്തപുരം: സംസ്ഥാന ലോകായുക്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രജിസ്റ്റര്‍ ചെയ്തത് 31 കേസുകള്‍. 14 കേസുകളുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രണ്ടാംസ്ഥാനത്തുണ്ട്. മന്ത്രി പികെ അബ്ദുറബ്ബിന്റെ പേരിലുള്ളത് 11 കേസ്. മന്ത്രിസഭ അധികാരമേറ്റതു മുതല്‍ 2016 ഫെബ്രുവരി വരെയുള്ള കണക്കാണിതെന്ന് ദേശാഭിമാനി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ചില കേസുകളില്‍ ഒന്നിലധികം മന്ത്രിമാര്‍ എതിര്‍ കക്ഷികളാകാറുണ്ട്. മുഖ്യമന്ത്രിയുള്‍പ്പെടെ മന്ത്രിസഭയില്‍ 19 മന്ത്രിമാര്‍ക്കെതിരെ 141 കേസാണ് ലോകായുക്ത എടുത്തതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. വന്‍ വിവാദം സൃഷ്ടിച്ച പാറ്റൂര്‍, കളമശേരി ഭൂമി തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളിലാണ് മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയില്‍ കേസുള്ളത്.

മറ്റ് മന്ത്രിമാര്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണം ഇപ്രകാരം: കെപി മോഹനന്‍-അഞ്ച്, അടൂര്‍ പ്രകാശ്-എട്ട്, മഞ്ഞളാംകുഴി അലി-എട്ട്, ആര്യാടന്‍ മുഹമ്മദ്-ഒന്ന്, സിഎന്‍ ബാലകൃഷ്ണന്‍-ആറ്, പിജെ ജോസഫ്-ആറ്, വിഎസ് ശിവകുമാര്‍-10, വികെ ഇബ്രാഹിംകുഞ്ഞ്-8, കെസി ജോസഫ്-രണ്ട്, കെഎം മാണി-എട്ട്, അനൂപ് ജേക്കബ്-രണ്ട്, പികെ കുഞ്ഞാലിക്കുട്ടി-രണ്ട്, രമേശ് ചെന്നിത്തല-ഒന്‍പത്, എംകെ മുനീര്‍-മൂന്ന്, കെബാബു-ആറ്, ഷിബു ബേബി ജോണ്‍-ഒന്ന്.

മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കക്ഷിയായുള്ള പരാതികളുടെ പ്രത്യേക രജിസ്റ്റര്‍ കാര്യാലയത്തില്‍ സൂക്ഷിക്കുന്നില്ലെന്നും ഫയലിംഗ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തതായി കണ്ട പരാതികളുടെ എണ്ണമാണ് നല്‍കിയിരിക്കുന്നതെന്നും ലോകായുക്ത വ്യക്തമാക്കുന്നു.

2016 ഫെബ്രുവരി 20 വരെ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും എതിരെയുള്ള 51 പരാതികളിലാണ് തീര്‍പ്പു കല്‍പ്പിച്ചിട്ടുള്ളതെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖകള്‍ വിശദമാക്കുന്നു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ കക്ഷികളായി വരുന്ന പരാതികള്‍ക്ക് പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here