ലാഹോർ: പാകിസ്താനിലെ ലാഹോറിൽ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു. 100-ൽ അധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. ചാവേർ ബോംബ് സ്‌ഫോടനമാണ് ഉണ്ടായത്. ലാഹോറിലെ ഗുൽഷൻ ഇ ഇഖ്ബാൽ പാർക്കിലാണ് സ്‌ഫോടനം ഉണ്ടായത്. പാർക്കിന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപത്തായാണ് സ്‌ഫോടമം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈസ്റ്റർ ഞായർ ആയതിനാൽ അവധി ആഘോഷിക്കാൻ എത്തിയ നിരവധി പേർ പാർക്കിലുണ്ടായിരുന്നു. പാർക്ക് നിറഞ്ഞു കവിഞ്ഞിരുന്നതിനാലാണ് മരണസംഖ്യ ഉയർന്നത്. പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
സ്‌ഫോടക വസ്തുക്കളുമായി പാർക്കിലെത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പട്ടണത്തിലെ എല്ലാ ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. സ്‌ഫോടനത്തെ തുടർന്ന് ഫേസ്ബുക്ക് സേഫ്റ്റി ചെക്ക് ആപ്പ് ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശം പൊലീസ് സീൽ ചെയ്തു. ആർക്കും അങ്ങോട്ടേക്ക് പ്രവേശനമില്ല.
പാർക്കിൽ അങ്ങിങ്ങായി മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന അവസ്ഥയിലാണ്. പരുക്കേറ്റവരിലും കൊല്ലപ്പെട്ടവരിലും കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here