നിസാരകാര്യങ്ങള്‍ക്കു പോലും തല്ലിച്ചതച്ചു; പബ്ബില്‍ പോകാന്‍ പാടില്ലെന്നു പറഞ്ഞു; ഒടുവില്‍ വീട്ടില്‍നിന്ന് പോകാന്‍ പറഞ്ഞു; ഞാന്‍ ലോകത്തുനിന്നുതന്നെ പോകുന്നു; ദില്ലിയില്‍ ജീവനൊടുക്കിയ മോഡലിന്റെ ആത്മഹത്യാക്കുറിപ്പ്

ദില്ലി: കടുത്ത പീഡനങ്ങളെത്തുടര്‍ന്നാണ് ദില്ലിയിലെ മോഡലായ പ്രിയങ്ക കപൂര്‍ ജീവനൊടുക്കിയതെന്നു വ്യക്തമാക്കി ആത്മഹത്യാക്കുറിപ്പ്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നിതിന്‍ ചാവ്‌ല നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നും തന്റെ ജീവിതശൈലിയെ വിമര്‍ശിക്കുകയും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കാറില്ലെന്നും പറയുന്നതാണ് പൊലീസ് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പ്. ശനിയാഴ്ച രാത്രിയാണ് തെക്കന്‍ദില്ലിയിലെ ഫ്‌ളാറ്റില്‍ പ്രിയങ്ക തൂങ്ങിമരിച്ചത്. നിതിന്‍ ചാവ്‌ലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിതിന്‍ ചാവ്‌ലയുടെ രണ്ടാമത്തെ വിവാഹമായിരുന്നു പ്രിയങ്കയുമായുള്ളത്. സ്ത്രീധനത്തിനായി പ്രിയങ്കയെ നിതിന്‍ നിരന്തരം മര്‍ദിച്ചിരുന്നു. ചെറിയ കാര്യങ്ങള്‍ക്കുപോലും തല്ലിച്ചതയ്ക്കുമായിരുന്നു. പബ്ബില്‍ പോകുന്നതും ബാറില്‍ പോകുന്നതും നിതിന്‍ വിലക്കിയിരുന്നെന്നും തന്നോട് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. താന്‍ ലോകത്തുനിന്നുതന്നെ പോവുകയാണെന്നുമാണ് മുറിയിലെ കസേരയിലും ബാഗിലും സൂക്ഷിച്ച് ആത്മഹത്യാക്കുറിപ്പുകളില്‍ പറയുന്നത്.

മോഡലിംഗില്‍ സജീവമായിരുന്ന പ്രിയങ്ക ഒരു ഇവെന്റ് മാനേജ്‌മെന്റ് സ്ഥാപനവും നടത്തിയിരുന്നു. ഹോളി ദിവസം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഹോളിക്കു കൂട്ടുകാരെ കാണാന്‍ പോകാന്‍ പ്രിയങ്കയെ വിലക്കിയതായിരുന്നു കാരണം. നിതിന്റെ ആദ്യവിവാഹത്തിലെ പത്തുവയസുകാരനായ മകനെ വീട്ടിലേക്കു കൊണ്ടുവന്നതിന്റെ പേരിലും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here