പാലക്കാട്: കേരള പൊലീസ് സദാചാരത്തിന്റെ കുപ്പായമണിയേണ്ടതുണ്ടോ? ചോദ്യം വെറുതേയല്ല. കഴിഞ്ഞദിവസം പാലക്കാടുണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്. കൂട്ടുകാരിയോടു സംസാരിച്ചതിന്റെ പേരില്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ പ്രസാദിനെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കല്‍ നിയമത്തിന്റെ പരിധിയിലാക്കി കേസെടുത്തു. അകാരണമായി കസ്റ്റഡിയിലെടുത്ത പ്രസാദ് പൊലീസുമായി പൂര്‍ണമായി സഹകരിച്ചതിനു പിന്നാലെയാണ് കേസെടുത്തു പീഡിപ്പിച്ചത്.
ഫെബ്രുവരി ഇരുപത്തിനാലിനായിരുന്നു സംഭവം. പാലക്കാട് കോട്ടയ്ക്കു സമീപമുള്ള വാടികയില്‍ കൂട്ടുകാരിയോടു സംസാരിച്ചിരുന്നതിന്റെ പേരിലാണ് അവിടെയെത്തിയ പൊലീസ് മണ്ണാര്‍ക്കാട് പാലോട് പ്രസാദിനെതിരേ കേസെടുത്തത്. വാടികയിലെ പ്രവേശനവഴിയോട് പത്തു മീറ്റര്‍ അപ്പുറമിരുന്നാണ് ഇരുവരും സംസാരിച്ചിരുന്നത്. വൈകിട്ട് നാലരയോടെ അവിടെയത്തിയ പൊലീസുകാര്‍ എന്തിനാണ് ഇരിക്കുന്നതെന്നു ചോദിച്ചു. കൂടെയുള്ളതു സുഹൃത്താണെന്നും ഡിസി ബുക്‌സില്‍നിന്നു പുസ്തകം വാങ്ങിയശേഷം സംസാരിക്കാനായി വന്നതാണെന്നും മറുപടി നല്‍കി. എന്നാല്‍ ജീപ്പില്‍ കയറാനായിരുന്നു പൊലീസുകാരുടെ നിര്‍ദേശം. കൂട്ടുകാരിയോടു വീട്ടിലേക്കു പൊയ്ക്കാള്ളാന്‍ പറഞ്ഞോട്ടെ അന്നു ചോദിച്ചപ്പോള്‍ അനുവാദം നല്‍കി പൊലീസ് പ്രസാദുമായി സ്‌റ്റേഷനിലേക്കു പോയി.
സൗത്ത് സ്‌റ്റേഷനിലെത്തിച്ച് പ്രസാദിനോടു വിവരങ്ങള്‍ അന്വേഷിക്കുകയും പരിചയമുള്ള രണ്ടുപേര്‍ വന്നാല്‍ വിട്ടയക്കാമെന്നു പറയുകയും ചെയ്തു. തുടര്‍ന്ന് അജിത്ത്, ബീവര്‍ എന്നിവരെ വിളിച്ചുവരുത്തി അവരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുകളും വാങ്ങിവച്ചശേഷം പ്രസാദിനെ വിട്ടയച്ചു. ഈ മാസം ഇരുപത്തിമൂന്നിനാണ് പ്രസാദിന് സമന്‍സ് ലഭിച്ചത്. പാലക്കാട് സൗത്ത് സ്റ്റേഷനിലെ ജിനപ്രസാദ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വിളിച്ചറിയച്ചത്. തുടര്‍ന്ന് സ്‌റ്റേഷനിലെത്തി സമന്‍സ് കൈപ്പറ്റി. പൊലിസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ വകുപ്പോ ചുമത്താന്‍ പോകുന്ന കുറ്റങ്ങളോ പറഞ്ഞിരുന്നില്ല.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരായ നിയമപ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നതെന്നു സമന്‍സില്‍നിന്നു വ്യക്തമായി. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകളോ പ്രവൃത്തികളോ ചെയ്യുക, ഏതൊരു സ്ഥലത്തുവച്ചും സ്ത്രീകളുടെ ന്യായമായ സ്വകാര്യതയ്ക്കു ഭംഗം വരുത്തുന്ന രീതിയില്‍ ഫോട്ടോയോ വീഡിയോയോ എടുക്കുകയോ പ്രചരിപ്പിക്കുകയോ തുടങ്ങിയവയാണ് ഈ വകുപ്പിലെ കുറ്റങ്ങള്‍. ഇതൊന്നും ചെയ്യാത്ത പ്രസാദ് എങ്ങനെ കേസില്‍ പെട്ടു എന്നു വ്യക്തമാക്കേണ്ടത് പൊലീസാണ്.
തന്നെ കള്ളക്കേസില്‍ കുടുക്കിയ പൊലീസ് നടപടിക്കെതിരേ പ്രസാദ് പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. കള്ളക്കേസ് പിന്‍വലിക്കണമെന്നും പൊലീസുകാരുടെ സദാചാരപൊലീസിംഗിനെതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ പ്രസാദ് ആവശ്യപ്പെട്ടു.
കാമുകിയുമൊത്ത് പാലക്കാട് വാടികയിൽ വച്ച് സംസാരിച്ചപ്പോ കിട്ടിയ കേസ് ആണ് ഇത്. കേരള പോലീസ് ആക്ട് 119 (എ). ചുരുക്കി പറഞ്…
Posted by PRasad Dalithan on Monday, 28 March 2016

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here