സെപ്തംബര്‍ രണ്ടിന് ദേശീയ പണിമുടക്ക്; പിന്തുണയുമായി ബിഎംഎസ് ഉള്‍പ്പെടെ 12 തൊഴിലാളി സംഘടനകള്‍

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് സെപ്തംബര്‍ രണ്ടിന് ദേശീയ പണിമുടക്ക്. ബിഎംഎസ് അടക്കമുള്ള 12 തൊഴിലാളി സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്യുഎ, എഐസിസിടിയു, യുടിയുസി, എല്‍പിഎഫ് തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.

തൊഴിലാളി സംഘടനകള്‍ മുന്നോട്ട് വച്ച ആവശ്യങ്ങളില്‍ ഒന്നില്‍ പോലും അനുകൂല തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിന് ആഹ്വനം ചെയ്തത്. ദില്ലിയില്‍ ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷനാണ് കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ സമര പരിപാടികള്‍ക്ക് രൂപം നല്‍കിയത്. ജൂണ്‍ ജൂലൈ മാസങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് 9ന് സംസ്ഥാന തലസ്ഥാനങ്ങളിലും വ്യവസായ കേന്ദ്രങ്ങളിലും തെഴിലാളികള്‍ സത്യാഗ്രഹമിരിക്കും. കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ അഞ്ച് മാസത്തെ സമയമുണ്ടെന്നും പണിമുടക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും സിഐടിയു അഖിലേന്ത്യാ പ്രസിഡണ്ട് എ കെ പത്മനാഭന്‍ പറഞ്ഞു.

തൊഴില്‍ നിയമ ഭേദഗതി നീക്കത്തില്‍ നിന്നും പിന്‍മാറുക, വിവിധ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കുറഞ്ഞ വേതനം 15000 രൂപയാക്കുക തുടങ്ങി 12 ഇന ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ട് വച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here