സന്തോഷ് മാധവനു ഭൂമി കൊടുത്ത കേസിൽ അടൂർ പ്രകാശിനെതിരെ ക്വിക് വെരിഫിക്കേഷന് ഉത്തരവ്; സന്തോഷ് മാധവൻ അടക്കം അഞ്ചു പേർക്കെതിരെ ത്വരിതപരിശോധന; ഉമ്മൻചാണ്ടിയെ ഒഴിവാക്കി

കൊച്ചി: പുത്തൻവേലിക്കരയിലെ വിവാദ ഭൂമിനികത്തലുമായി ബന്ധപ്പെട്ട് മന്ത്രി അടൂർ പ്രകാശിനെതിരെ ക്വിക് വെരിഫിക്കേഷൻ നടത്താൻ ഉത്തരവ്. സന്തോഷ് മാധവനെതിരെയും ത്വരിത പരിശോധന നടത്താൻ കോടതി ഉത്തരവിട്ടു. ഇവർ അടക്കം അഞ്ചു പേർക്കെതിരെയാണ് ത്വരിതപരിശോധന നടത്താനാണ് കോടതി ഉത്തരവ്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ത്വരിതപരിശോധനയിൽ നിന്ന് ഒഴിവാക്കി. മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷത്തിനിടെ മുഖ്യമന്ത്രിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് ബോധ്യമായാൽ ആവശ്യമായ നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി.

ദ്രുതപരിശോധനയെ മന്ത്രി അടൂർ പ്രകാശ് സ്വാഗതം ചെയ്തു. കാട്ടുകള്ളനെന്ന ചീത്തപ്പേരു മാറാനുള്ള അവസരമാണെന്നാണ് അന്വേഷണത്തെക്കുറിച്ച് അടൂർ പ്രകാശ് പറഞ്ഞത്.

കൊച്ചിയിലെ പുത്തൻവേലിക്കരയിലും തൃശൂരിലെ മടത്തുപടിയിലുമായുള്ള 127 ഏക്കർ നെൽവയൽ-തണ്ണീർത്തട ഭൂമി നികത്തി ഐടി വ്യവസായം തുടങ്ങാൻ സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയതിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഭൂമിനികത്താനുള്ള സർക്കാർ ഉത്തരവു വിവാദമായതിനെ തുടർന്നു റവന്യു വകുപ്പ് ഉത്തരവ് പിൻവലിച്ചിരുന്നു. വ്യവസായ വകുപ്പ് അജൻഡയിൽ പെടുത്താതെ തിടുക്കത്തിൽ കൊണ്ടുവന്ന ഫയലാണു വേണ്ടത്ര പരിശോധനകളില്ലാതെ മന്ത്രിസഭ അംഗീകരിച്ചത്. തുടർന്നു റവന്യൂ വകുപ്പ് ഉത്തരവുമിറക്കി. വിവാദമായതിനെ തുടർന്നു മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടപ്പോൾ, സന്തോഷ് മാധവൻ ഉൾപ്പെട്ട വിവാദ ഭൂമി ആയിരുന്നു ഇതെന്നു തങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണു വ്യവസായ വകുപ്പ് അറിയിച്ചത്.

മുൻപ് ഭൂമി സ്വന്തമാക്കാൻ ശ്രമിച്ച കമ്പനി തന്നെ ഇപ്പോൾ പേര് മാറ്റിയെത്തി അതു കൈവശപ്പെടുത്തിയെന്ന ആരോപണം ഉയർന്നു. അസംബന്ധം നിറഞ്ഞ ഉത്തരവു പിൻവലിക്കണമെന്നാവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും കോൺഗ്രസ് എംഎൽഎമാരായ വി.ഡി. സതീശനും ടി.എൻ. പ്രതാപനും രംഗത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News