കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 22 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു; നിര്‍മാണ കമ്പനി മേധാവികളെ പൊലീസ് ചോദ്യം ചെയ്യുന്നു

കൊല്‍ക്കത്ത: കൊല്‍ക്കത്ത ബഡാ ബസാറില്‍ മേല്‍പ്പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. തിരക്കേറിയ സ്ഥലമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത.


ഗിരീഷ് പാര്‍ക്ക് മേഖലയിലെ ഗണേഷ് ടാക്കീസിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ കുടുങ്ങിയവരില്‍ ഏറെയും തൊഴിലാളികളാണ്. 150ഓളം പേര്‍ അപകടസമയം ജോലിയിലുണ്ടായിരുന്നു. കാറുകളും ട്രക്കുകളുമടക്കം നിരവധി വാഹനങ്ങളും അവശിഷ്ടങ്ങള്‍ക്കടിയിലുണ്ട്. പൊലീസിനും അഗ്‌നിശമന സേനയ്ക്കുമൊപ്പം സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ബുധനാഴ്ച രാത്രി സ്ഥാപിച്ച കോണ്‍ക്രീറ്റ് ഭാഗമാണ് തകര്‍ന്നുവീണതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കൊല്‍ക്കത്ത മെട്രോപോളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ഫ്‌ളൈ ഓവറിന്റെ നിര്‍മാണം നിര്‍വഹിച്ചിരുന്നത്. കൊല്‍ക്കത്ത മുതല്‍ ഹൗറ വരെ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ഫ്‌ളൈ ഓവറുകളില്‍ ഒന്നാണിത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി മേല്‍പ്പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹൈദരാബാദ് ആസ്ഥനമായുള്ള കരാര്‍ കമ്പനിയായ ഐവിആര്‍സിഎല്ലിനെതിരെ പൊലീസ് കേസെടുത്തു. കൊല്‍ക്കത്ത പൊലീസ് ഹൈദരാബാദിലെത്തി കമ്പനി മേധാവികളെ ചോദ്യം ചെയ്തു. അഞ്ചംഗസംഘമാണ് ഹൈദരാബാദിലെത്തിയത്. എന്നാല്‍ അപകടം ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്നാണ് കരാറുകാര്‍ പറയുന്നത്. തങ്ങള്‍ ഇരുപത്തിയേഴു വര്‍ഷമായി ഈ രംഗത്തുണ്ടെന്നും മുന്‍പ് ഇതുപോലെ സംഭവിച്ചിട്ടില്ലെന്നും കരാര്‍ കമ്പനിയായ ഐവിആര്‍സി പറയുന്നു. കമ്പനിക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News