മണിയുടെ മരണം; പാടിയില്‍ വന്നിരുന്ന സിനിമാ-സീരിയല്‍ നടിയെ ചോദ്യം ചെയ്യുമെന്ന് സൂചന; അന്വേഷണറിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ വിശ്രമകേന്ദ്രത്തില്‍ വന്നുപോയിരുന്ന സിനിമാ-സീരിയല്‍ നടിയെ അന്വേഷണസംഘം ചോദ്യം ചെയ്യുമെന്ന് സൂചന. നടിയെ സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ മണിയുടെ കുടുംബത്തിനിടയിലും ബന്ധുകള്‍ക്കിടെയിലും പ്രചരിച്ചിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായി നടിയടക്കം മണിയുമായി ബന്ധമുള്ള ചിലരെ കൂടി പൊലീസ് ചോദ്യം ചെയ്യുമെന്നും സൂചനയുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ മണിക്ക് വഴിവിട്ടബന്ധങ്ങളുണ്ടെന്നതിനാലാണ് കുടുംബവുമായുള്ള ബന്ധം കുറഞ്ഞതെന്ന പ്രചാരണം പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. താന്‍ കടുത്ത രോഗത്തിന് അടിമയാണെന്ന ബോധം അലട്ടിയിരുന്നതിനാലാണ് മണി വീട്ടുകാരില്‍ നിന്നും ഭാര്യയില്‍ നിന്നും അകന്നു കഴിഞ്ഞതെന്നും പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിലപാടിലുറച്ചാണ് പൊലീസ്. സ്വാഭാവികമരണമെന്ന നിലയിലുള്ള റിപ്പോര്‍ട്ട് അന്വേഷണസംഘം അടുത്തയാഴ്ച ഡിജിപിക്ക് സമര്‍പ്പിക്കും. മണിയുടെ ആന്തരികാവയവങ്ങളുടെയും മറ്റും പരിശോധനാ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെയാവും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഹൈദരാബാദിലെ ലാബിലേക്ക് അയച്ച പരിശോധനാഫലം രണ്ടോ മൂന്നോ ദിവസത്തിനകം ലഭിക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് പ്രത്യേക മെഡിക്കല്‍ സംഘം വിലയിരുത്തും.

മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശമില്ലെന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടമാര്‍ പറയുന്നത്. എന്നാല്‍ ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനിയും മെഥനോളും ശരീരത്തിലുണ്ടെന്നാണ് കാക്കനാട് ലാബിലെ രാസപരിശോധനാഫലം. റിപ്പോര്‍ട്ടുകളിലെ വൈരുധ്യം മൂലം ആശയക്കുഴപ്പം പരിഹരിക്കാന്‍ വിദഗ്ധരടങ്ങിയ സംഘം രൂപീകരിക്കാന്‍ ഡിജിപി നിര്‍ദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here