തൃശൂര്‍: അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി റഷീദിന്റെ മൊഴി. കൊല്ലപ്പെട്ട സതീശനെ ക്രൂരമായി മര്‍ദിക്കുമ്പോള്‍ കെപിസിസി മുന്‍ സെക്രട്ടറി എം.ആര്‍ രാംദാസും മുറിയിലുണ്ടായിരുന്നതായി റഷീദ് പൊലീസിന് മൊഴി നല്‍കി. യുവാവ് കൊല്ലപ്പെടുന്നതിന്റെ തലേദിവസം തന്നെ രാംദാസ് ഫ്‌ളാറ്റില്‍ എത്തിയിരുന്നു. ശാശ്വതിക്കൊപ്പം മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്ത രാംദാസ്, സതീശിനെ താനും കൃഷ്ണപ്രസാദും മര്‍ദ്ദിക്കുന്നത് നോക്കിയിരുന്നുവെന്നും റഷീദിന്റെ മൊഴിയില്‍ പറയുന്നു.
ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ സതീശന്‍ കുടിവെള്ളം ചോദിച്ചപ്പോള്‍ റഷീദ് സതീശന്റെ ദേഹത്ത് കയറി നിന്ന് മുഖത്തേക്ക് മൂത്രം ഒഴിച്ചു. സതീശന്‍ മരിച്ചതറിഞ്ഞ് ആദ്യം പ്രതികള്‍ അഭയം തേടിയത് എം ആര്‍ രാംദാസിന്റെ അടുത്തായിരുന്നുവെന്നും ഇതിന് വ്യക്തമായ തെളിവുണ്ടെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം റഷീദിനും കാമുകി ശാശ്വതിക്കും രക്ഷപ്പെടാനുള്ള മാര്‍ഗം ഉപദേശിച്ചത് രാംദാസാണ്. അറസ്റ്റിലായ സുഹൃത്ത് കൃഷ്ണ പ്രസാദിനോട് കൊലപാതക കുറ്റം ഏറ്റെടുത്ത് കീഴടങ്ങിയാല്‍ എല്ലാവിധ സഹായങ്ങളും ചെയ്ത് നല്‍കാമെന്ന് രാംദാസ് ഉറപ്പ് നല്‍കിയിരുന്നെന്നും പൊലീസ് പറഞ്ഞു.
സതീശനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റഷീദിന്റെ മൊബൈലിലും ഐ പാഡിലും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ശാശ്വതിയും റഷീദും തമ്മിലുള്ള അവിഹിത ബന്ധവും റഷീദിന്റെ ഗുണ്ടാ ബന്ധങ്ങളും സതീശ് തന്റെ സുഹൃത്തുക്കളോട് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം നടന്നത്. ഫ്‌ളാറ്റില്‍ നടക്കുന്ന എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞതെന്ന് സതീശനോട് ചോദിച്ചറിഞ്ഞ റഷീദ് ഫ്‌ളാറ്റിലെ രഹസ്യങ്ങളെല്ലാം ചോര്‍ന്നുവെന്ന സംശയത്തില്‍ സതീശനെ വെള്ളവും ഭക്ഷണവും നല്‍കാതെ കക്കൂസില്‍ പൂട്ടിയിട്ടു. നിരീക്ഷണത്തിന് കൃഷ്ണപ്രസാദിനെ ചുമതലപ്പെടുത്തി. ഈ ദിവസങ്ങളിലെല്ലാം ശാശ്വതി റഷീദിന്റെ ഫ്‌ളാറ്റിലുണ്ടായിരുന്നു. കൊലപാതകത്തിനുശേഷം മഹാരാഷ്ട്ര, കര്‍ണാടക, കാശി, ആഗ്ര, തിരുപ്പതി, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ റഷീദ് രാംദാസിന്റെ അറസ്റ്റോടെയാണ് കോടതിയില്‍ കീഴടങ്ങിയത്.
നിലവില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു, തെളിവ് നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രാംദാസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായ രാംദാസിനും റഷീദിനുമെതിരെ കാപ്പ ചുമത്താനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കേസിന്റെ അന്വേഷണം നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here