നടി പ്രത്യുഷയുടെ മരണം; കാമുകന്‍ രാഹുലിനെ പൊലീസ് ചോദ്യം ചെയ്യുന്നു; മുന്‍കാമുകനായ വ്യവസായിയെ പൊലീസ് അന്വേഷിക്കുന്നു; പ്രത്യുക്ഷയെ രാഹുല്‍ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്ന് സുഹൃത്തുക്കളുടെ ആരോപണം

മുംബൈ: സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടിയുടെ കാമുകന്‍ രാഹുല്‍ രാജ് സിംഗിനെയാണ് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. രാഹുലുമായുള്ള പ്രശ്‌നങ്ങളാണ് പ്രത്യുഷയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് നടിയുടെ സുഹൃത്തുകളുടെയും ബന്ധുക്കളുടെയും ആരോപണം.

രാഹുലിനെ ആരോപണവുമായി പ്രത്യുഷയുടെ അമ്മ സോമ ബാനര്‍ജി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ പ്രത്യുഷയെ തന്റെ കൂടെ മാലാദിലേക്ക് കൊണ്ടുപോകുകയാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. തന്നോട് നാട്ടിലേക്ക് പോകാനും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാഴ്ച മുമ്പ് പ്രത്യുഷ വിളിച്ച് പറഞ്ഞത് താന്‍ പ്രതിസന്ധിയിലാണെന്നാണ്. ഇരുവരും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളായിരുന്നുവെന്നും മാതാവ് പറഞ്ഞു. പ്രത്യുക്ഷയെ രാഹുല്‍ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് നടിയുടെ സുഹൃത്തുക്കളുടെ ആരോപണം.

‘മരണത്തിനുശേഷവും ഞാന്‍ നിന്ന് മുഖം തിരിക്കില്ലഎന്നായിരുന്നു നടിയുടെ അവസാന വാട്‌സാപ്പ് സ്റ്റാറ്റസ്. രാഹുല്‍ രാജുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നതാണ് ഈ സന്ദേശമെന്ന് പ്രത്യുഷയുടെ സുഹൃത്തുകള്‍ പറയുന്നു. പ്രത്യൂഷയ്ക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും കൊലപാതകമാണെന്നുമാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. അതൊരു ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്നും എന്നാല്‍ ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കുന്നെന്ന് ബിഗ് ബോസ് മത്സരാര്‍ത്ഥിയും സുഹൃത്തുമായി അജാസ് ഖാന്‍ ആരോപിക്കുന്നു.

മുന്‍ കാമുകന്‍ മാര്‍കണ്ഡ് മല്‍ഹോത്ര എന്ന വ്യവസായിയുമായുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മല്‍ഹോത്ര തന്നെയും പിതാവിനെയും മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയും നടി നേരത്തെ ഉന്നയിച്ചിരുന്നു. മല്‍ഹോത്രയുമായുള്ള ബന്ധമൊഴിഞ്ഞ ശേഷമാണ് പ്രത്യുഷ രാഹുല്‍ രാജുമായി അടുത്തത്.

ഇന്നലെയാണ് 24കാരിയായ പ്രത്യൂഷയെ മുംബൈ സബര്‍ബനിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാഹുല്‍ രാജ് സിംഗുമായുള്ള വിവാഹം അടുത്തിടെ നടക്കാനിരിക്കെയാണ് പ്രത്യുഷയുടെ മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here