കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി; സോണിയാഗാന്ധി വിളിച്ച ചര്‍ച്ചയും പരാജയം; പരിഹരിക്കാനാവാതെ ഹൈക്കമാന്‍ഡ്

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കടുത്ത പ്രതിസന്ധിയില്‍പ്പെട്ട് കോണ്‍ഗ്രസ്. എഐസിസി അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച ചര്‍ച്ചയും പരാജയപ്പെട്ടു. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെയാണ് സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനം കീറാമുട്ടിയായത്. പ്രശ്‌നം പരിഹരിക്കാനുള്ള ഹൈക്കമാന്‍ഡിന്റെ ശ്രമവും പരാജയപ്പെട്ടു.

തര്‍ക്കമുള്ള സീറ്റുകളില്‍ ഇന്ന് നടത്തിയ മാരത്തോണ്‍ ചര്‍ച്ചകളിലും തീരുമാനമായില്ല. ഇതോടെ സമയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കില്ല. പട്ടിക നീളുമെന്ന് ഉറപ്പായി. ആരോപണ വിദേയരായ മന്ത്രിമാരും നേതാക്കളും മത്സരിക്കുന്ന സീറ്റുകളിലാണ് തര്‍ക്കം തുടരുന്നത്. ഇവിടെ ഇപ്പോഴും ഒന്നിലധികം പേര്‍ ചര്‍ച്ചയില്‍ ഉണ്ട്.

നിലപാടില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് വിഎം സുധീരന്‍ സ്വീകരിച്ചത്. ചര്‍ച്ച ഏറ്റവും നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോയി. ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ട്. വിഷയങ്ങള്‍ തീരാവുന്നതിന്റെ വക്കത്താണ്. ഇനി ചര്‍ച്ചയുണ്ടോ എന്ന് തീരുമാനിക്കേണ്ടത് എഐസിസി നേതൃത്വമാണ്. തിരക്കുള്ളവരാണ് വേഗം മടങ്ങിയത്. താന്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മാത്രമേ മടങ്ങൂ എന്നും വിഎം സുധീരന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച നിലപാടുകളില്‍ മാറ്റമില്ലെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. മന്ത്രിമാരായ കെ ബാബുവിനെയും അടൂര്‍ പ്രകാശിനെയും മത്സരംഗത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്ന ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണെങ്കില്‍ താനും മത്സരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ എകെ ആന്റണിയും സുധീരനും നയിക്കട്ടേയെന്നും താന്‍ പ്രചരണ രംഗത്ത് സജീവമാകാമെന്നും ഉമ്മന്‍ചാണ്ടി സ്‌ക്രീനിംഗ് കമ്മറ്റിയില്‍ നിലപാടെടുത്തു.

ബാബുവിനെയും അടൂര്‍ പ്രകാശിനെയും മാറ്റിനിര്‍ത്തിയുള്ള ഒരു ഫോര്‍മുലയ്ക്കും ഉമ്മന്‍ചാണ്ടി തയാറാകില്ലെന്ന് ഇതോടെ ഉറപ്പായി. അതേസമയം, ആരോപണ വിധേയരെ ഒഴിവാക്കുന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന നിലപാടില്‍ സുധീരനും പിന്നോട്ടില്ല. ചര്‍ച്ചകള്‍ തുടരുകയാണെന്നും പുതിയതായി ഒന്നും പറയാനില്ലെന്നും സുധീരന്‍ പറഞ്ഞു. ബാബു, ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ് തുടങ്ങിയവരെ ഒഴിവാക്കണമെന്ന നിലപാടില്‍ സുധീരന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് പ്രശ്‌ന പരിഹാരത്തിന് ഹൈക്കമാന്റ് പുതിയ ഫോര്‍മുല നിര്‍ദ്ദേശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News