കൊൽക്കത്ത: പശ്ചിമബംഗാൾ, അസം നിയമസഭകളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ. ബംഗാളിലെ 18 ഉം അസ്സമിലെ 65 നിയോജകമണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
പശ്ചിമബംഗാളിൽ പുരളിയ ജില്ലയിലെ ഒൻപത് മണ്ഡലങ്ങൾ,ബാങ്കുറയിൽ മൂന്ന്, പടിഞ്ഞാറൻ മേധനിപൂരിൽ ആറ് മണ്ഡലങ്ങളിലുമാണ് ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ്. ഇതിൽ 13 മണ്ഡലങ്ങൾ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളാണ്.133 സ്ഥാനാർത്ഥികൾ ഒന്നാം ഘട്ടത്തിന്റെ ആദ്യപാദത്തിൽ ബംഗാളിൽ നിന്നും ജനവിധി തേടും. 4945 പോളിങ്ങ് സ്റ്റേഷനുകളിലായി നാൽപ്പത് ലക്ഷം വോട്ടർമാരാണ് ഈ ഘട്ടത്തിൽ സമ്മതിദാന അവകാശം രേഖപ്പെടുത്തുക.
ഭരണകക്ഷിയായ കോൺഗ്രസും സി പി ഐ എം നേതൃത്വം നൽകുന്ന ഇടതു പക്ഷവും തമ്മിലാണ് പ്രധാന പോരാട്ടം.മാവോയിസ്റ്റുകൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോളിങ്ങ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാന മന്ത്രിയും തൃണമൂൽ നേതാവുമായ സുകുമാർ ഹൻസ്ദ, സി പി ഐ എം മുൻ എം പിമാരായ പുലിൻ ബിഹാരി ബസ്‌കെ തുടങ്ങിയവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. അസ്സമിലെ 65 മണ്ഡലങ്ങളിൽ ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.ബ്രഹ്മപുത്ര വാലിയിലെ 50 ഉം ബാരക് വാലിയിലെ 15 ഉം മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് .539 സ്ഥാനാർത്ഥികളാണ് അസ്സമിൽ നിന്നും ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്.കോൺഗ്രസ്സ് സഖ്യവും ബി ജെ പി എ ജി പി സഖ്യവും തമ്മിലാണ് പ്രധാന മത്സരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here