കൊച്ചി/തൃശൂർ: സ്ഥാനാർഥിനിർണയ ചർച്ചകളിൽ വഴിമുട്ടിയ കോൺഗ്രസ് അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക്. ഇന്നു പട്ടിക പുറത്തുവരുമെന്നും പട്ടിക വന്നിട്ടു താൻ പ്രതികരിക്കുമെന്നും ദില്ലിയിൽനിന്നു രാവിലെ കൊച്ചിയിൽ തിരിച്ചെത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചു. കെ ബാബു, ബെന്നി ബഹന്നാൻ എന്നീ വിശ്വസ്തർ മാറിനിൽക്കണമെന്ന ഹൈക്കമാൻഡിന്റെ നിർദേശം അംഗീകരിക്കില്ലെന്നും അങ്ങനെയെങ്കിൽ താനും മത്സരിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഉമ്മൻചാണ്ടി മടങ്ങിയത്.
കെ ബാബു, ബെന്നി ബഹന്നാൻ, ഡോമനിക് പ്രസന്റേഷൻ എന്നിവർ മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. അഞ്ചു സീറ്റുകളിലാണ് തർക്കം തുടരുന്നത്. കൊച്ചി, തൃക്കാക്കര, തൃപ്പൂണിത്തുറ, ഇരിക്കൂർ, കോന്നി എന്നീ മണ്ഡലങ്ങളിലാണ് തർക്കം. ബാബുവിനെയും അടൂർ പ്രകാശിനെയും മത്സരിപ്പിച്ചാൽ ബെന്നി ബഹന്നാനും ഡൊമനിക് പ്രസന്റേഷനും സീറ്റ് നൽകാനാവില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. ഉമ്മൻചാണ്ടിയെ അനുനയിപ്പിക്കാൻ എ കെ ആന്റണിയെ ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്നു കൊച്ചിയിൽ ഗ്രൂപ്പ് നേതാക്കളുമായി ഉമ്മൻചാണ്ടി കൂടിക്കാഴ്ചകൾ നടത്തുമെന്നാണ് സൂചന.
ആരോപണ വിധേയരായവരെ മത്സരിപ്പിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് ഹൈക്കമാൻഡ്. അതേസമയം, നിലപാടിൽ ഉറച്ചനിന്നാൽ താൻ മത്സരിക്കില്ലെന്ന സമ്മർദതന്ത്രമാണ് ഉമ്മൻചാണ്ടി പയറ്റുന്നത്. ദില്ലിയിൽനിന്നു മുഖ്യമന്ത്രി മടങ്ങിയതോടെ കോൺഗ്രസിലെ പ്രശ്‌നങ്ങൾ ഉടനൊന്നും തീരില്ലെന്ന സൂചനയാണു ലഭിക്കുന്നത്. തിരക്കുള്ളവർ മടങ്ങട്ടെ എന്നായിരുന്നു വി എം സുധീരന്റെ നിലപാട്. സുധീരൻ പാർട്ടിയിൽ പിടിമുറുക്കുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.
അതിനിടെ, തൃശൂരിൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറിയുണ്ടായി. പുതുക്കാട്, വടക്കാഞ്ചേരി സീറ്റുകൾ സുധീര പക്ഷം പിടിച്ചെടുത്തതിൽ പരസ്യമായ അതൃപ്തിയുമായി എ,ഐ ഗ്രൂപ്പുകൾ രംഗത്തെത്തി. താൻ നൽകിയ നിർദേശങ്ങളൊന്നും സ്വീകരിക്കപ്പെട്ടില്ലെന്ന വാദവുമായി സി എൻ ബാലകൃഷ്ണൻ രംഗത്തെത്തുകയും ചെയ്തു. ഐ ഗ്രൂപ്പിൽ പിളർപ്പുണ്ടാവുകയും ചെയ്തു. കയ്പമംഗലം നൽകാമെന്ന കോൺഗ്രസിന്റെ നിർദേശം ആർഎസ്പി തള്ളുകയും കൂടി ചെയ്തതോടെ തൃശൂരിലെ പ്രശ്‌നങ്ങൾ കൈവിട്ട അവസ്ഥയിലായി. അരൂർ തന്നെ വേണമെന്ന നിലപാടിലാണ് ആർഎസ്പി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here