മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; മുന്‍കേന്ദ്രമന്ത്രി ബലാത്സംഗം ചെയ്തു; കാഴ്ച്ച വയ്ക്കാന്‍ ചെന്നിത്തലയുടെ പിഎ ശ്രമിച്ചു; സരിതയുടെ വിവാദ കത്ത് പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിത എസ് നായര്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചാണ് പീഡിപ്പിച്ചത്. പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ സരിതാ നായര്‍ എഴുതിയ വിവാദ കത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഒരു മുന്‍കേന്ദ്രമന്ത്രി തന്നെ ബലാത്സംഗം ചെയ്‌തെന്നും കത്തില്‍ സരിത ആരോപിക്കുന്നു. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ വീട്ടില്‍ വച്ചാണ് ബലാത്സംഗം ചെയ്തത്. തന്നെ കേന്ദ്രമന്ത്രിമാര്‍ക്ക് കാഴ്ച്ച വയ്ക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പിഎ ശ്രമിച്ചുവെന്നും കത്തില്‍ പറയുന്നു. 2013 ജൂലൈ 19നാണ് കത്ത് എഴുതിയത്. കത്തിന്റെ മൂന്നാമത്തെ പേജിലാണ് ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള പരാമര്‍ശം.

കത്ത് സോളാര്‍ കമ്മീഷന് നല്‍കാതിരുന്നത് അപമാനം ഭയന്നാണെന്നും സരിത പറഞ്ഞു. കത്ത് താനെഴുതിയതാണെന്നും പെരുമ്പാവൂര്‍ പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തപ്പോള്‍ എഴുതിയ കത്താണിതെന്നും സരിത സമ്മതിച്ചിട്ടുണ്ട്. എറണാകുളം എസിജെഎം കോടതിയില്‍ കൊടുക്കാനായിരുന്നു ഈ കത്തെഴുതിയതെന്നും കത്തില്‍ പറയുന്ന കാര്യം നിഷേധിക്കുന്നില്ലെന്നും സരിത പറയുന്നു.

മുഖ്യമന്ത്രിയുടെ കുടുംബവുമായി തനിക്ക് അടുത്തബന്ധമാണുള്ളത്. പലപ്പോഴായി അവിടെ പോയിട്ടുണ്ട്. ആ ബന്ധവും അടുപ്പവുമാണ് ഉമ്മന്‍ചാണ്ടി ദുരുപയോഗം ചെയ്തത്. മുഖ്യമന്ത്രി തന്നെ ഉപയോഗിച്ച രീതികളും സരിത കത്തില്‍ വിവരിക്കുന്നുണ്ട്. തന്നെ സാമ്പത്തികമായും ശാരീരികമായും മാനസികമായും ചൂഷണം ചെയ്ത മുഖ്യമന്ത്രിക്ക് ലക്ഷ്മി എന്ന സരിതയെ ഇപ്പോള്‍ അറിയുന്നുണ്ടാവില്ലെന്നും കത്തില്‍ പറയുന്നു. പിതൃതുല്യനായി കണ്ടയാളില്‍ നിന്ന് ഇത്തരം പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രിക്ക് കോഴയായി കോടികള്‍ നല്‍കിയ കാര്യവും കത്തില്‍ പറയുന്നുണ്ട്.

കത്ത് പുറത്തു വന്നതിനെ രാഷ്ട്രീയമായി കാണുന്നില്ലെന്നുംം ഇതിന് പിന്നില്‍ മറ്റുചില ശക്തികളാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അവസാനശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here