മാനന്തവാടി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തെറ്റാണെന്ന് മന്ത്രി പികെ ജയലക്ഷ്മി. തെരഞ്ഞെടുപ്പില്‍ മന്ത്രി സമര്‍പ്പിച്ച സത്യവാങ്മൂലവും തെരഞ്ഞെടുപ്പ് കണക്കുകളും തെറ്റാണെന്ന ബത്തേരി സ്വദേശി കെബി ജീവന്റെ പരാതിയെ തുടര്‍ന്ന് മാനന്തവാടി മണ്ഡലം റിട്ടേണിങ് ഓഫീസര്‍ ശീറാംസാംബശിവ റാവു നടത്തിയ ഹിയറിംഗിലാണ് മന്ത്രി തെറ്റ് സമ്മതിച്ചത്. തനിക്ക് ബിഎ ബിരുദം ലഭിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച കണക്കുകള്‍ തെറ്റാണെന്നും മന്ത്രി സമ്മതിച്ചു.
തെരഞ്ഞെടുപ്പ് ചെലവിലേക്ക് കെപിസിസി 10ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെ നല്‍കി. ഇതില്‍ 3,95,581 രൂപ ചെലവായെന്നും ശേഷിച്ച തുക വീട്ടില്‍ സൂക്ഷിച്ചെന്നുമാണ് മന്ത്രിയുടെ മൊഴി. എന്നാല്‍ ഇതു തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച കണക്കില്‍ പറഞ്ഞില്ല. 2004ല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിഎ ബിരുദം നേടി എന്നാണ് ജയലക്ഷ്മി നാമനിര്‍ദേശ പത്രികയില്‍ പറഞ്ഞത്.
തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാല്‍ പരാതിക്കാരന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഈ നോട്ടീസിന് മന്ത്രി മറുപടി നല്‍കി. എന്നാല്‍ ഇതു തുറന്ന് സമ്മതിക്കാന്‍ ജയലക്ഷ്മി തയ്യാറായില്ലെന്ന് ജീവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഹിയറിങ്ങിനെക്കുറിച്ച് പ്രതികരിക്കാന്‍ ജയലക്ഷ്മി തയ്യാറായില്ല. ഹിയറിംഗ് പൂര്‍ത്തിയാകാത്തതിനാല്‍ പ്രതികരിക്കുന്നത് ശരിയല്ല. 18ന് വീണ്ടും ഹിയറിങ് നടക്കുമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിദ്യാഭ്യാസയോഗ്യത തെറ്റായി കാണിച്ചാണ് മന്ത്രി ജയലക്ഷ്മി തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന പരാതിയില്‍ വിശദീകരണം തേടിയതായി തെരഞ്ഞെടുപ്പ് കമീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. വിശദീകരണം തേടി ജയലക്ഷ്മിക്ക് നോട്ടീസ് നല്‍കിയെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരിച്ചു.
തെറ്റായ വിദ്യാഭ്യാസയോഗ്യത കാണിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജയലക്ഷ്മി, വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. നേരത്തെ നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പുകമീഷന്‍ നടപടി സ്വീകരിച്ചില്ലെന്ന് പരാതിപ്പെട്ട് ബീനാച്ചി സ്വദേശി ജീവന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരണം നല്‍കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here