മലമ്പുഴ: മുഖ്യമന്ത്രിയുടെ വികസനം വെറും വാചകമടി മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാന്ദൻ. എൽഡിഎഫ് തുടങ്ങിവച്ച പദ്ധതികൾ പോലും പൂർത്തീകരിക്കാൻ ഉമ്മൻചാണ്ടി സർക്കാർ തയ്യാറായില്ല. ഉദ്ഘാടന മാമാങ്കം നടത്തുക മാത്രമായിരുന്നു ഉമ്മൻചാണ്ടി ചെയ്തത്. മുതലാളിമാർക്ക് ഭൂമിപതിച്ചു കൊടുക്കുന്നതാണ് ഉമ്മൻചാണ്ടിയുടെ സുതാര്യകേരളം. കേരളത്തിന്റെ പൊതുമുതൽ ഉമ്മൻചാണ്ടി കൊള്ളയടിച്ചെന്നും വിഎസ് കൂട്ടിച്ചേർത്തു. മലമ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു വിഎസ്.
കേരളത്തിലെ ഭൂമി മുഴുവൻ ഉമ്മൻചാണ്ടി മുതലാളിമാർക്ക് വിറ്റു തുലച്ചു. മെത്രാൻ കായൽ മുതൽ 2,800 ഏക്കർ ഭൂമിയാണ് ഉമ്മൻചാണ്ടി പതിച്ചു കൊടുത്തത്. ഇതാണ് ഉമ്മൻചാണ്ടിയുടെ സുതാര്യ കേരളം. ഈ സർക്കാർ വന്ന അന്നുമുതൽ അഴിമതി മാത്രമാണ് കേൾക്കുന്നത്. അഴിമതിയുടെ പാസ്‌പോർട്ടുമായാണ് ഉമ്മൻചണ്ടി അധികാരത്തിൽ കയറിയതെന്നും വിഎസ് പറഞ്ഞു.
അഴിമതിയും തട്ടിപ്പും വെട്ടിപ്പുമായി കേരളത്തിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ഉമ്മൻചാണ്ടി. മന്ത്രിമാർക്ക് എതിരായ അഴിമതിക്കേസുകളുടെ എണ്ണം നോക്കിയാൽ തന്നെ ഉമ്മൻചാണ്ടി സർക്കാർ എത്രത്തോളം ജനവിരുദ്ധമാണെന്നു മനസ്സിലാക്കാൻ സാധിക്കും. കേസുകളുടെ എണ്ണത്തിലും ഉമ്മൻചാണ്ടി തന്നെയാണ് മുമ്പിലെന്നും വിഎസ് പറഞ്ഞു.
ബിജെപിയും ബിഡിജെഎസുമാണ് കേരളത്തിലെ മൂന്നാമത്തെ മുന്നണി. ബിഡിജെഎസ് ആരാണെന്നു എല്ലാവർക്കും അറിയാം. ശ്രീനാരായണീയ ദർശനങ്ങളെ ഒറ്റിക്കൊടുത്തവനാണ് വെള്ളാപ്പള്ളി നടേശൻ. പാവപ്പെട്ട സ്ത്രീകളെ വഞ്ചിച്ച് കോടികളാണ് നടേശൻ തട്ടിയെടുത്തത്. വെള്ളാപ്പള്ളിക്ക് ഇനി പൂജപ്പുരയാണ് വഴിയെന്നും വിഎസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here