മുംബൈ: പനാമയിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ തള്ളി അമിതാഭ് ബച്ചൻ. തനിക്കു വിദേശ രാജ്യങ്ങളിൽ എവിടെയും കളളപ്പണനിക്ഷേപം ഇല്ല. തനിക്ക് വിദേശത്തെ ഈ പറഞ്ഞ ഒരു കമ്പനികളിലും ഓഹരികളും ഇല്ല. ഈ കമ്പനികളെ കുറിച്ച് താൻ കേട്ടിട്ടുമില്ല. തന്റെ പേര് ആരോ ദുരുപയോഗം ചെയ്തതാണ്. തന്റെ എല്ലാ സമ്പാദ്യങ്ങൾക്കും നികുതി അടയ്ക്കുന്നുമുണ്ട്. വിദേശത്ത് ചെലവഴിക്കുന്ന പണത്തിനു പോലും നികുതി അടച്ചിട്ടുണ്ടെന്നും ബിഗ് ബി വ്യക്തമാക്കി. വാർത്താകുറിപ്പിലാണ് അമിതാഭ് നിലപാട് വ്യക്തമാക്കിയത്.
പനാമയിൽ അമിതാഭ് ബച്ചന് കള്ളപ്പണ നിക്ഷേപം ഉണ്ടെന്നായിരുന്നു വാർത്തകൾ. ചില വിദേശ കമ്പനികളിൽ അമിതാഭിന് ഓഹരികളുണ്ടെന്നും വാർത്തയുണ്ടായിരുന്നു. സീ ബൾക് ഷിപ്പിംഗ് കമ്പനി ലിമിറ്റഡ്, ലേഡി ഷിപ്പിംഗ് ലിമിറ്റഡ്, ട്രഷർ ഷിപ്പിംഗ് ലിമിറ്റഡ്, ട്രാംപ് ഷിപ്പിംഗ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരി അമിതാഭിനുണ്ടെന്നും ഡയറക്ടറായി അദ്ദേഹം പ്രവർത്തിക്കുന്നുണ്ടെന്നും പനാമയിലെ നിയമസ്ഥാപനമായ മൊസാക് ഫൊൻസേക പുറത്തുവിട്ട രേഖകൾ അടിസ്ഥാനമാക്കിയായിരുന്നു വാർത്തകൾ ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here