ദില്ലി: സ്‌ഫോടകവസ്തുക്കൾ നിറച്ച കാറുമായി മൂന്നു പാകിസ്താൻ ഭീകരർ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോർട്ട്. ഇന്റലിജൻസ് ബ്യൂറോ പഞ്ചാബ് പൊലീസിനെ അറിയിച്ചതാണ് ഇക്കാര്യം. പാക്-പഞ്ചാബ് പ്രവിശ്യയുടെ അതിർത്തി വഴിയാണ് ഭീകരർ ഇന്ത്യയിലേക്ക് കടന്നത്. ആയുധശേഖരം നിറച്ച ഒരു സ്വിഫ്റ്റ് ഡിസയർ കാറിലാണ് ഭീകരർ ഇന്ത്യയിലേക്ക് കടന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. മുംബൈ, ദില്ലി, ഗോവ തുടങ്ങി മെട്രോ നഗരങ്ങൾ ആക്രമിക്കാനാണ് ഭീകരരുടെ പദ്ധതിയെന്ന് ഇന്റലിജൻസ് ബ്യൂറോ സംശയിക്കുന്നു.
jk-01-AB-2654 എന്ന ചാര നിറത്തിലുള്ള സ്വിഫ്റ്റ് ഡിസയർ കാറിലാണ് ഭീകരർ യാത്ര ചെയ്യുന്നതെന്ന് പഞ്ചാബ് ഡിജിപി അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് പഞ്ചാബ് പൊലീസ് അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച അർധരാത്രി കശ്മീരിലെ ബനിഹാൽ ടണൽ വഴി ഈ വാഹനം സഞ്ചരിച്ചതായാണ് റിപ്പോർട്ട്. ചാവേർ സ്‌ഫോടനം നടത്തുന്നതിനുള്ള ബെൽറ്റ് ബോംബ് അടക്കം ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായാണ് ഭീകരർ ഇന്ത്യയിലേക്ക് കടന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
പ്രതിരോധ സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ, ജനങ്ങൾ കൂടുതലായെത്തുന്ന സ്ഥലങ്ങൾ, മാർക്കറ്റ്, മാളുകൾ, റയിൽവേ സ്റ്റേഷൻ, വിദ്യാഭ്യാസ സ്ഥാനപനങ്ങൾ എന്നിവയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ജനുവരിയിൽ പഞ്ചാബിലെ പഠാൻകോട്ട് വ്യോമസേന താവളത്തിൽ പാക് ഭീകരർ ആക്രമണം നടത്തിയതും ഇതേരീതിയിലായിരുന്നു. അന്നു പക്ഷേ, പൊലീസ് സൂപ്രണ്ടിന്റെ വാഹനം തട്ടിയെടുത്താണ് ഭീകരർ എത്തിയത്. ആക്രമണത്തിൽ ഏഴ് ഇന്ത്യൻ സൈനികർക്കാണ് ജീവൻ നഷ്ടമായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here