റിയാദ്: എണ്ണവിലത്തകർച്ചയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സൗദി അറേബ്യ മറ്റു വരുമാന മാർഗങ്ങൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി പ്രവാസികൾക്ക് സ്ഥിരതാമസത്തിനു അനുമതി നൽകും. അമേരിക്കയിലെ പോലെ സ്ഥിരതാമസത്തിനായി പ്രവാസികൾക്ക് ഗ്രീൻ കാർഡ് ഏർപ്പെടുത്താനാണ് സൗദി ഭരണകൂടത്തിന്റെ ആലോചന. സൗദി ഉപകിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബ്ലൂം ബർഗിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഇതേക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ അദ്ദേഹം തയ്യാറായില്ല. ഗ്രീൻ കാർഡിലെ വ്യവസ്ഥകൾ എന്തായിരിക്കുമെന്നോ അത് ഏർപ്പെടുത്തുന്നത് എങ്ങനെയായിരിക്കുമെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത കൈവരാനിരിക്കുന്നതേയുള്ളു.
കൂടാതെ തൊഴിലുടമകൾക്ക് അനുവദിച്ചതിൽ കൂടുതൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അവസരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു പദ്ധതികളും സർക്കാരിന് കൂടുതൽ വരുമാനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. പ്രതിവർഷം രണ്ടായിരം കോടി ഡോളറിന്റെ അധിക വരുമാനമാണ് ഉണ്ടാകുക. 2020-ഓടെ 100 ബില്യൺ ഡോളർ എന്ന നിലയിലേക്ക് എണ്ണ ഇതര വരുമാനം ഉയർത്താനാകുമെന്നും സൗദി കണക്കു കൂട്ടുന്നു. സൗദിയിൽ നിലവിൽ ഒരു കോടിയിലേറെ വിദേശ തൊഴിലാളികളാണ് ഉള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here