കാര്‍ ഓടിക്കുമ്പോള്‍ കുടിച്ചിരുന്നത് വെള്ളം മാത്രം; പാര്‍ട്ടിയില്‍ മദ്യപിച്ചിരുന്നില്ല; സല്‍മാന്‍ ഖാന്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്

മുംബൈ: ബാന്ദ്ര ഹില്‍സ് വാഹനാപകട കേസില്‍ തന്നെ മനപൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. കാര്‍ ഓടിക്കുമ്പോള്‍ താന്‍ വെള്ളം മാത്രമാണ് കുടിച്ചിരുന്നതെന്നും സല്‍മാന്‍ സുപ്രീംകോടതിയെ അറിയിച്ചു. അപകടം നടക്കുന്നതിനു മുമ്പ് നടന്ന പാര്‍ട്ടിയില്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നും വെള്ളം മാത്രമാണ് കുടിച്ചതെന്നും താരം പറയുന്നു.

അപകടം നടന്ന ശേഷം ഡ്രൈവര്‍ പൊലീസിനെ വിവരം അറിയിച്ചു. പിന്നീട് ഡ്രൈവര്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തി സംഭവത്തെക്കുറിച്ച് മൊഴി നല്‍കിയതായും സല്‍മാന്‍ പറഞ്ഞു. കേസില്‍ സല്‍മാനെ വെറുതെ വിട്ട മുംബൈ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ സത്യവാങ്മൂലത്തിലാണ് പൊലീസ് തനിക്കെതിരെ വ്യാജക്കേസ് ചമച്ചതാണെന്ന് സല്‍മാന്‍ ആരോപിക്കുന്നത്.

താന്‍ മദ്യപിച്ചിട്ടുണ്ടെന്നതിന് സാക്ഷിയായി ആരെയും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് സല്‍മാന്‍ കോടതിയെ അറിയിച്ചു. അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചിരുന്നത് താനല്ലെന്നും തനിക്കു പകരം വാഹനം ഓടിച്ചത് ഡ്രൈവര്‍ അശോക് സിങാണെന്നും സല്‍മാന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

2015 ഡിസംബറിലാണ് സല്‍മാന്‍ ഖാനെ മുംബൈ ഹൈക്കോടതി വെറുതെ വിട്ടത്. അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിച്ച വിചാരണ കോടതി വിധി റദ്ദാക്കിയാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നത്. 2002ല്‍ മുംബൈ നഗരത്തിലെ ബാന്ദ്ര തെരുവില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് മദ്യാസക്തിയില്‍ വാഹനം ഓടിച്ചു കയറ്റിയെന്നാണ് സല്‍മാനെതിരെയുള്ള കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News