കാമുകന്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി; പ്രതിഷേധം ഭയന്ന് യുവാവിന്റെ കുടുംബം വീടുംപൂട്ടി സ്ഥലം വിട്ടു; പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ്

തിരുവനന്തപുരം: കാമുകന്‍ വഞ്ചിച്ചെന്ന് അറിഞ്ഞ യുവതി കത്തെഴുതിവച്ച ശേഷം വീടിനുള്ളില്‍ തൂങ്ങി മരിച്ചു. കോട്ടുകാല്‍ പുലിയൂര്‍കോണം ആശാ ഭവനില്‍ ചന്ദ്രന്റെയും സുജാതയുടെയും മകള്‍ ആശാ ചന്ദ്ര (24) ആണ് ആത്മഹത്യ ചെയ്തത്.

എംഎസ്.സി പഠനശേഷം ബാങ്ക് ടെസ്റ്റിനും കോച്ചിംഗ് ക്ലാസിനും മറ്റും പോയിരുന്ന ആശ ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് വീട്ടിലെ കുളിമുറിയില്‍ ഷാള്‍ കെട്ടി തൂങ്ങിമരിച്ചത്. വീട്ടുകാര്‍ ഒരു വിവാഹസത്കാരചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. മടങ്ങിയെത്തിയ വീട്ടുകാര്‍ യുവതിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വീട്ടുകാര്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. കാമുകനും വിഴിഞ്ഞം സിസിലിപുരം സ്വദേശിയുമായ യുവാവ് വഞ്ചിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് കുറിപ്പില്‍ പറയുന്നു. വര്‍ഷങ്ങളായി ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചിട്ടുള്ളതായും കത്തിലുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറയുന്നു.

യുവതിയെ കയ്യൊഴിഞ്ഞ യുവാവ് ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും സംഘടിച്ച് മൃതദേഹം യുവാവിന്റെ വീട്ടിലേക്കു കൊണ്ടുപോയി. എന്നാല്‍ പ്രതിഷേധം ഭയന്ന വീട്ടുകാര്‍ വീട് പൂട്ടി ഒളിവില്‍ പോയിരുന്നു.

ഇതോടെ നാട്ടുകാര്‍ മൃതദേഹവുമായി ബാലരാമപുരം വിഴിഞ്ഞം റോഡില്‍ ഉച്ചക്കട ജംഗ്ഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി. സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിനൊടുവില്‍ വിഴിഞ്ഞം പൊലീസ് നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News