കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ട് ബെന്നി ബഹനാൻ എംഎൽഎയെ 150 തവണ വിളിച്ചിട്ടുണ്ടെന്ന് സരിത എസ് നായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ. സോളാർ കമ്മീഷനിലാണ് ഫെനി ഇക്കാര്യം സമ്മതിച്ചത്. ഫെനിയുടെ കോൾ ഡീറ്റെയ്ൽസ് ഡിജിപി നൽകിയത് ഫെനിയെ കാണിച്ചപ്പോഴാണ് ഫെനി ഇക്കാര്യങ്ങൾ സമ്മതിച്ചത്. 2015 ജൂൺ 7 മുതൽ 2016 മാർച്ച് 2 വരെയുള്ള ഫോൺ രേഖകളാണ് കമ്മീഷൻ ഫെനിയെ കാണിച്ചത്. ഡിജിപിയോട് ആവശ്യപ്പെട്ട പ്രകാരമാണ് കോൾ ഡീറ്റെയ്ൽസ് കമ്മീഷനു നൽകിയിരുന്നത്. ഇതാണ് ഫെനിയെ കാണിച്ചതും.
മന്ത്രിമാരും എംഎൽഎമാരും തന്നെ വിളിച്ചിട്ടുണ്ടെന്ന് ഫെനി സമ്മതിച്ചിട്ടുണ്ടെങ്കിലും അത് ആരൊക്കെയാണെന്ന് പറയാൻ ബുദ്ധിമുട്ടുണ്ടെന്നാണ് ഫെനി മുമ്പ് കമ്മീഷനോടു പറഞ്ഞിരുന്നത്. ഇത്തവണ ഓരോരുത്തരുടെയും കാര്യങ്ങൾ എടുത്തു ചോദിക്കുമ്പോൾ മാത്രമാണ് ഫെനി ഓരോന്നും കമ്മീഷനിൽ സമ്മതിച്ചത്. ഫെനിയുടെ മറ്റൊരു നമ്പറിൽ നിന്നുള്ള കോൾ ഡീറ്റെയിൽസും കമ്മീഷൻ ഫെനിയെ കാണിച്ചു. 2015 ഏപ്രിൽ 1 മുതൽ 2016 മാർച്ച് 31 വരെയുള്ള ഫോൺ രേഖകളാണ് ഇത്. 2014 ഫെബ്രുവരി 8 മുതൽ 2015 സെപ്തംബർ 14 വരെയുള്ള കാലയളവിലാണ് 42 തവണ തമ്പാനൂർ രവിയുമായി ഫെനി ഫോണിൽ സംസാരിച്ചത്.
ഇക്കാലയളവിൽ ബെന്നി ബഹനാനുമായി 150 തവണയാണ് ഫോണിൽ സംസാരിച്ചത്. മുഖ്യമന്ത്രിയെ നിരവധി തവണ വിളിച്ചിട്ടുണ്ടെന്നും ഫെനി സമ്മതിച്ചു. 9447033333 എന്ന നമ്പറിലാണ് മുഖ്യമന്ത്രിയെ വിളിച്ചത്. 2015 ഏപ്രിൽ 5, ജൂൺ 30, ജൂലൈ 1, ഓഗസ്റ്റ് 28 എന്നീ തിയ്യതികളിലാണ് മുഖ്യമന്ത്രിയെ വിളിച്ചത്. തമ്പാനൂർ രവിയെ വളരെ മുൻപ് തന്നെ തനിക്ക് അറിയാം. നിരവധി തവണ നേരിൽ കണ്ടിട്ടുണ്ടെന്നും ഫെനി സമ്മതിച്ചു.
സരിതയുടെ വക്കാലത്ത് സ്വയം ഒഴിയുകയായിരുന്നു. ഇതിനു ശേഷവും സരിത തന്നെ വിളിച്ചിട്ടുണ്ട്. ഇന്നു കമ്മീഷനിൽ വിസ്താരത്തിനു പോകുന്നുണ്ടെന്ന് അറിഞ്ഞ് എന്തെല്ലാം കമ്മീഷനിൽ പറയണമെന്നു നിർദേശിക്കാൻ ഇന്നും സരിത തന്നെ വിളിച്ചിരുന്നു. മുഖ്യമന്ത്രിയെയും ബെന്നി ബഹനാനെയും തമ്പാനൂർ രവിയെയും വിളിച്ചത് സരിതയുടെ അറിവോടെയും അല്ലാതെയുമായിരുന്നു. മജിസ്‌ട്രേറ്റിനു നൽകിയ മൊഴി ഇൻകാമറ പ്രൊസീഡിംഗ് ആയിരുന്നതിനാൽ അന്നു പറഞ്ഞ പ്രമുഖരുടെ പേരുകൾ പറയാനാകില്ലെന്നും ഫെനി വെളിപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here