ഹിന്ദു പെണ്‍കുട്ടിക്കൊപ്പം ഷോപ്പിംഗിന് പോയ മുസ്ലീം യുവാവിനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചു; ഹിന്ദു യുവതികളില്‍ നിന്നും അകലം പാലിക്കണമെന്ന് അര്‍ഷാദിനോട് സംഘം

മംഗലാപുരം: മംഗലാപുരത്ത് ഹിന്ദു പെണ്‍കുട്ടിക്കൊപ്പം ഷോപ്പിംഗിന് പോയ മുസ്ലീം യുവാവിനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദനം. നഗരത്തിലെ ഫോറംഫിസ മാളില്‍ പെണ്‍ സുഹൃത്തുമായി ഷോപ്പിംഗിനെത്തിയ മഹാരാഷ്ട്ര സ്വദേശി അര്‍ഷാദിനെയാണ് പത്ത് പേരടങ്ങുന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.

ഒരു മണിക്കൂറോളം മാളില്‍ തങ്ങിയ ഇരുവരെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വളയുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ പേര് തിരക്കിയ പ്രവര്‍ത്തകര്‍ അവരോട് വീട്ടില്‍ പോകാന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ അതിന്റെ പ്രത്യാഘതം അനുഭവിക്കേണ്ടി വരുമെന്നും സംഘം ഭീഷണിപ്പെടുത്തി.
പിന്നീട് അര്‍ഷാദിനെ വാനില്‍ കയറ്റിക്കൊണ്ട് പോയി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് മര്‍ദിക്കുകയായിരുന്നു. ഹിന്ദു യുവതികളില്‍ നിന്നും അകലം പാലിക്കണമെന്നും അര്‍ഷാദിനോട് സംഘം ആവശ്യപ്പെട്ടു.

യുവതിയില്‍ നിന്നും ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേതന്‍(22), രക്ഷിത്(23), സുഷാന്ത് ഷെട്ടി(23), ശരത് കുമാര്‍(20) അശ്വിന്‍ രാജ്(21) എന്നിവരെയാണ് പിടികൂടിയത്. സംഘത്തിലെ മറ്റ് അഞ്ച് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ കേരളത്തിലേക്ക് കടന്നതായാണ് പൊലീസിന് ലഭിക്കുന്ന സൂചന.

ദുബായില്‍ ജോലി ചെയ്യുന്ന അര്‍ഷാദ് ഫേസ്ബുക്കിലൂടെയാണ് യുവതിയുമായി സൗഹൃദത്തിലായത്. തുടര്‍ന്ന് നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഇരുവരും കൂടിക്കാഴ്ച നടത്തുകയായിരുന്നു. മണിപാലിലെ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥിനിയാണ് യുവതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News