സരിതയ്ക്കും കൈരളി അടക്കമുള്ള മാധ്യമങ്ങൾക്കുമെതിരെ മുഖ്യമന്ത്രിയുടെ മാനനഷ്ടക്കേസ്; ആരോപണങ്ങളിൽ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി

കൊച്ചി: ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പുറത്തുവിട്ട വിവാദ കത്തിന്റെ പശ്ചാത്തലത്തിൽ സരിതാ നായർക്കെതിരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സരിതയും മാധ്യമങ്ങളും അടക്കം 5 പേരെ എതിർ കക്ഷികളാക്കിയാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്. ആരോപണങ്ങളടങ്ങിയ കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നു മുഖ്യമന്ത്രി ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തന്നെ അപകീർത്തിപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി ഹർജിയിൽ ആരോപിച്ചു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്. കേസിൽ അടുത്തമാസം 28ന് വാദം കേൾക്കും.

കൈരളി അടക്കം രണ്ടു മാധ്യമസ്ഥാപനങ്ങളിലെ നാലു മാധ്യമപ്രവർത്തകരാണ് കേസിലെ എതിർകക്ഷികൾ. കൈരളി പീപ്പിൾ ഡെപ്യൂട്ടി എഡിറ്റർ മനോജ് വർമ, സീനിയർ ന്യൂസ് എഡിറ്റർ കെ.രാജേന്ദ്രൻ എന്നിവർ കേസിൽ എതിർകക്ഷികളാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ എം.ജി രാധാകൃഷ്ണൻ, കോ-ഓർഡിനേറ്റിംഗ് എഡിറ്റർ വിനു വി ജോൺ എന്നിവർക്കെതിരെയും കേസ് ഫയൽ ചെയ്തു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചെന്നു പറയുന്ന കത്ത് സരിത എസ് നായർ പുറത്തുവിട്ടത്. പെരുമ്പാവൂർ ജയിലിൽ കഴിയുന്ന സമയത്ത് എഴുതിയ കത്താണ് സരിത പുറത്തുവിട്ടത്. ഇക്കാര്യം പിന്നീട് സരിത തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് കേസ് കൊടുത്തിട്ടുള്ളത്. കത്ത് തന്റെ സ്വന്തം കൈപ്പടയിൽ എഴുതിയതാണെന്ന് സരിത സ്ഥിരീകരിച്ചിരുന്നു. ഇതിനു തെളിവുകളുണ്ടെന്നും വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും സരിത ഇന്നലെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here