ശ്രീനഗര്‍: ആയിരത്തഞ്ഞൂറോളം വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയുമായി അറുനൂറിലേറെ പട്ടാളക്കാര്‍. അതായത് രണ്ടര വിദ്യാര്‍ഥികള്‍ക്ക് ഒരു പട്ടാളക്കാരന്‍ വീതം. ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ഇന്ത്യ പരാജയപ്പെട്ടതിനെത്തുടര്‍ന്നു ശ്രീനഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ രണ്ടു വിഭാഗം വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞു തുടങ്ങിയ സംഘര്‍ഷം യുദ്ധസമാനമായ സാഹചര്യത്തിലായി. ഇതോടെയാണ് കൂടുതല്‍ പട്ടാളത്തെ കാമ്പസില്‍ വിന്യസിച്ചത്. കശ്മീരികളും അല്ലാത്തവരും തമ്മിലാണ് സംഘര്‍ഷം. അതിനിടയില്‍, സമരം അവസാനിപ്പിക്കാത്ത മറുനാട്ടുകാരായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയുമായും ചില യുവാക്കളെത്തി.
രാജ്യത്താദ്യമായാണ് ഒരു കോളജ് കാമ്പസിന്റെ സുരക്ഷാ ചുമതല അര്‍ധസൈനിക വിഭാഗത്തിന് നല്‍കേണ്ടിവരുന്നത്. സൈന്യത്തെ വിന്യസിച്ചത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും തന്ത്രമാണെന്ന ആരോപണവും ശക്തമാണ്. അനഭിമതരായ വിദ്യാര്‍ഥികളെ കുടുക്കാന്‍ വേണ്ടിയാണ് സൈന്യമെന്നാണ് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ ഫാറൂഖ് പ്രതികരിച്ചത്. സമരം ഒരാഴ്ച പിന്നിട്ടിട്ടും തുടരുകയാണ്. കാമ്പസ് കശ്മീരില്‍നിന്നു മാറ്റുന്നതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.
കാമ്പസിലെ മറുനാട്ടുകാരായ വിദ്യാര്‍ഥികള്‍ക്കു നേരേ തദ്ദേശീയരുടെ അക്രമങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. സമരം അവസാനിപ്പിച്ച് ക്ലാസില്‍ കയറിയില്ലെങ്കില്‍ ബലാത്സംഗം ചെയ്യുമെന്നു തദ്ദേശീയനായ ഒരാള്‍ ഭീഷണിപ്പെടുത്തിയതായി ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടി പറഞ്ഞു. ഭക്ഷണവും വെള്ളവും കിട്ടുന്നുണ്ടെങ്കിലും തങ്ങള്‍ കാമ്പസില്‍ ഒട്ടും സുരക്ഷയില്ലാതെയാണു ജീവിക്കുന്നതെന്നും ഈ പെണ്‍കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. കാമ്പസില്‍ മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമം നടന്നതായി സംശയിക്കുന്നെന്നാണ് പല വിദ്യാര്‍ഥികളും പ്രതികരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here