ഓരോ സീസൺ കഴിയുംതോറും ആവേശം പതിൻമടങ്ങ് കുറഞ്ഞുവരുന്ന ഒരു പ്രതിഭാസമായി ഐപിഎല്ലിനെ കാണാം. പതിവ് കോഴവിവാദമോ അഴിമതിയോ അല്ല ഇക്കുറി പ്രധാന ചർച്ചാ വിഷയം. ക്രിക്കറ്റിന് കേട്ടുകേൾവിയില്ലാത്ത കുടിവെള്ള പ്രശ്‌നമാണ് 9-ാം സീസണിനെ വിവാദത്തിലാഴ്ത്തുന്നത്. രൂക്ഷമായ കുടിവെള്ള പ്രശ്‌നം നിലനിൽക്കുന്ന മഹാരാഷ്ട്രയിൽ ക്രിക്കറ്റിനായി ഇത്രയധികം വെളളം പാഴാക്കാണോ എന്നതാണ് പ്രധാന ചോദ്യം. വാംഖഡെയിലും നാഗ്പൂരിലും അടക്കം 20ഓളം മത്സരങ്ങളാണ് സംസ്ഥാനത്ത് നടക്കേണ്ടത്. കള്ളപ്പണ വിവാദത്തിൽപെട്ട് രാജ്യംവിട്ട റോയൽ ചലഞ്ചേഴ്‌സ് ഉടമ വിജയ് മല്യയും ഐപിഎല്ലിന്റെ മറ്റൊരു അപവാദമായി.
പുതിയ സീസൺ തുടങ്ങുന്നത് ലോകകപ്പിന്റെ ആരവം അടങ്ങും മുൻപാണെന്നതും ശ്രദ്ധേയം. ഇന്ത്യൻ താരങ്ങളെ സംബന്ധിച്ചിടത്തോളം വിശ്രമം അശേഷമില്ലാത്ത കുതിപ്പായിരുന്നു ഇത്. ഓസ്‌ട്രേലിയൻ പര്യടനവും ശ്രീലങ്കൻ പര്യടനവും അതിനു ശേഷമുള്ള ഏഷ്യാ കപ്പും കഴിഞ്ഞാണ് അവർ ലോകകപ്പിലേക്ക് എത്തിയത്. ലോകകപ്പിന്റെ ക്ഷീണം മാറുന്നതിന് മുൻപ് ഐപിഎല്ലും. മുഖം മിനുക്കലാകും ഒൻപതാം സീസണിന്റെ പ്രധാന വെല്ലുവിളി. ഒരുപാട് ചട്ടങ്ങൾ ബിസിസിഐ പുതുതായി കൊണ്ടുവരുന്നുണ്ട്.
താരങ്ങളുടെയും അധികൃതരുടെയും ആഘോഷകാര്യങ്ങളിൽ പോലും അവർ ഇടപെടുന്നത് അതിന്റെ ഭാഗമാണെന്നു കരുതാം. ബിസിസിഐക്ക് ഇതൊരു ബിസിനസ് മാത്രമാണ്. സുപ്രീംകോടതി ഇക്കാര്യം തന്നെയാണ് പരസ്യമായി സൂചിപ്പിച്ചത്. പുതിയ താരങ്ങൾ ഓരോ സീസണിലും ഉണ്ടാകുന്നുണ്ടെങ്കിൽ, അവരെ കൃത്യമായി അടിച്ചമർത്തി ടീമിലെ ഒരുകൂട്ടം സ്ഥിരതാമസക്കാരെ നിലനിർത്തി പോകാൻ ബിസിസിഐ പ്രത്യേകം ശ്രദ്ധിച്ചു പോരുന്നു. ലോകകപ്പിൽ ഇതിനുള്ള ശിക്ഷ കിട്ടിക്കഴിഞ്ഞു ഇന്ത്യയ്ക്ക്. സ്വന്തം വിക്കറ്റിനെ ഭയമില്ലാതെ അടിച്ചു തകർക്കുന്ന ഒരു ട്വന്റി-20 സ്‌പെഷ്യലിസ്റ്റിന്റെ അഭാവം ഇന്ത്യയ്ക്ക് ഈ ലോകപ്പിൽ ഉണ്ടായി. യൂസഫ് പഠാനും സൗരഭ് തിവാരിയും സഞ്ജു വി സാംസൺ ഇവരെല്ലാം ഐപിഎല്ലിലൂടെ വരവറിയിച്ചവരാണ്. അവരുടെ ബാറ്റിംഗിലെ സ്‌ഫോടനാത്മകത എല്ലാവരും അറിഞ്ഞതുമാണ്. ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിന്റെ വരവ് തടഞ്ഞത് അയാൾക്ക് ഇനിയും സമയമുണ്ടെന്ന കാരണം പറഞ്ഞാണ്. ഒരുപക്ഷെ ഈ സീസണിൽ തിളങ്ങിയില്ലെങ്കിൽ സഞ്ജുവിന്റെ വഴികൾ ഏകദേശം പൂർണമായും അടയും.
ലോകകപ്പിൽ സഞ്ജുവിനെപ്പോലൊരു സ്‌ട്രോക്ക് പ്ലയറെയായിരുന്നു ഇന്ത്യക്ക് ആവശ്യം.
ഒൻപതാം സീസണിന്റെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത പ്രതാപികളായ രണ്ട് കൂട്ടർ ഇല്ല എന്നുള്ളതാണ്. കോഴവിവാദം മൂലം തുടച്ചെറിയപ്പെട്ട ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും. ഒരാൾ പ്രഥമ ഐപിഎൽ ചാമ്പ്യനാണെങ്കിൽ മറ്റൊരാൾ ടൂർണമെന്റിലെ ഏറ്റവും തന്ത്രശാലികളും, സംതുലിതരും. ടൂർണമെന്റിന്റെ നിറം കെടുത്തുമെങ്കിലും ഇവർക്കെതിരെ നടപടി എടുത്തേ മതിയാകുമായിരുന്നുള്ളു. രാജ്‌കോട്ടും, പുണെ ജയന്റ്‌സും അത്തരം വെല്ലുവിളികളെ മറികടക്കാൻ പ്രാപ്തരാണ്. കാരണം ഈ ചെന്നൈയും രാജസ്ഥാനും പൊളിച്ചെഴുതി കൂട്ടിയോജിപ്പിച്ചതാണ് പുതിയ രണ്ടു ടീമുകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here