ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷയ്ക്ക് സ്റ്റേ: കോടതി വിധി ആന്റണി നല്‍കിയ പുനപരിശോധനാ ഹര്‍ജിയില്‍

ദില്ലി: ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ആന്റണി നല്‍കിയ പുനഃപരിശോധന ഹര്‍ജി പരിഗണിച്ചാണ് നടപടി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വധശിക്ഷ സ്റ്റേ ചെയ്തത്.

വധശിക്ഷ ഇളവ് ചെയ്യണം എന്നാവശ്യപ്പെട്ട് ആന്റണി നേരത്തെ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. 2010ലായിരുന്നു ദയാഹര്‍ജി നല്‍കിയത്. ആന്റണിയുടെ ദയാഹര്‍ജി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27ന് രാഷ്ട്രപതി തള്ളി. ഇതിന്മേലാണ് ആന്റണി സുര്ീംകോടതിയില്‍ പുനപരിസോധനാ ഹര്‍ജി നല്‍കിയത്.

2001 ജനുവരി ആറിന് അര്‍ധരാത്രിയായിരുന്നു ശിക്ഷയ്ക്ക് ആധാരമായ സംഭവം നടന്നത്. ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ (14), ജെസ്‌മോന്‍ (12), അഗസ്റ്റിന്റെ മാതാവ് ക്‌ളാര (78), സഹോദരി കൊച്ചുറാണി (38) എന്നിവരെയാണ് ആന്റണി വെട്ടിക്കൊലപ്പെടുത്തിയത്.

ആലുവ നഗരസഭയിലെ താല്‍ക്കാലിക ഡ്രൈവറായിരുന്ന ആന്റണിക്ക് വിദേശത്ത് പോകാന്‍ സാമ്പത്തിക സഹായം നല്‍കാമെന്ന് കൊല്ലപ്പെട്ട കൊച്ചുറാണി വാഗ്ദാനം ചെയ്തു. ഇത് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here