ഉദ്ഘാടന മത്സരത്തില്‍ ഉദിച്ചുയര്‍ന്ന് റൈസിംഗ് പൂണൈ; മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചത് 9 വിക്കറ്റിന്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന് 9 വിക്കറ്റ് ജയം. മുംബൈ ഇന്ത്യന്‍സിനെതിരെ 122 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആര്‍പിഎസ് 32 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. ആര്‍പിഎസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്. അജിന്‍ക്യ രഹാനെയുടെ അര്‍ദ്ധ സെഞ്ച്വറിയാണ് ആര്‍പിഎസിന്റെ ജയം എളുപ്പമാക്കിയത്.

ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ 121 റണ്‍സെടുത്തു. എട്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു മുംബൈ ഇന്ത്യന്‍സ് മാന്യമായ സ്‌കോര്‍ നേടിയത്. കാര്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ട മുംബൈയ്ക്ക് 45 റണ്‍സെടുത്ത ഹര്‍ഭജന്‍ സിംഗിന്റെയും 22 റണ്‍സെടുത്ത അമ്പാട്ടി റായുഡുവിന്റെയും പിന്‍ബലത്തിലാണ് ഇത്രയും സ്‌കോര്‍ നേടിയത്.

ബാറ്റിംഗ് തെരഞ്ഞെടുത്ത തീരുമാനം തെറ്റാണോ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനം. സ്‌കോര്‍ എട്ടില്‍ നില്‍ക്കെ മുംബൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 8 റണ്‍സെടുത്ത ലെന്‍ഡല്‍ സിമ്മണ്‍സ് ഇശാന്ത് ശര്‍മ്മയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. 7 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മ്മയെയും ഇശാന്ത് ശര്‍മ്മ പവലിയനിലേക്ക് മടക്കി. ഹര്‍ദിക് പാണ്ഡ്യ (9), ജോസ് ബട്‌ലര്‍ (0), കിറോണ്‍ പൊള്ളാര്‍ഡ് (1), ശ്രേയസ് ഗോപാല്‍ (2) എന്നിവര്‍ വന്നതുപോലെ മടങ്ങി.

റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ബൗളിംഗ് നിരയില്‍ ഇശാന്ത് ശര്‍മ്മ, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആര്‍പി സിംഗ്, രജത് ഭാട്യ, രവിചന്ദ്ര അശ്വിന്‍, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പുതുമുഖമായ രജത് ഭാട്യ എറിഞ്ഞ ഒരു ഓവര്‍ മെയ്ഡന്‍ ആയി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ആര്‍പിഎസ് ഓപ്പണര്‍ അജിന്‍ക്യ രഹാനെയുടെ അര്‍ദ്ധ സെഞ്ച്വറിയുടെ ബലത്തിലാണ് ജയം എളുപ്പമാക്കിയത്. 66 റണ്‍സെടുത്ത രഹാനെ ആര്‍പിഎസ് സ്‌കോറിംഗിന് വേഗം കൂട്ടി. 3 സിക്‌സറും 7 ബൗണ്ടറികളും അടങ്ങിയതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. 34 റണ്‍സെടുത്ത ഫാഫ് ഡു പ്ലേസിസ് രഹാനെയ്ക്ക് മികച്ച പിന്തുണ നല്‍കി. സ്‌കോര്‍ 78ല്‍ നില്‍ക്കെ ഡു പ്ലേസിസ് ഹര്‍ഭജന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. കെവിന്‍ പീറ്റേഴ്‌സണ്‍ പുറത്താകാതെ 21 റണ്‍സ് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here