കൊല്ലം: പരവൂരില്‍ നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ടപകടത്തില്‍ പ്രതി ആഭ്യന്തര വകുപ്പ്. ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ടിന് കൊല്ലം ജില്ലാ കളക്ടര്‍ ഷൈനാമോള്‍ നിഷേധിച്ചപ്പോള്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ നല്‍കിയ കത്ത് പീപ്പിള്‍ ടിവി പുറത്തുവിട്ടു. പന്ത്രണ്ടു കിലോ കരിമരുന്നു മാത്രം ഉപയോഗിക്കുമെന്ന ക്ഷേത്രം ഭാരവാഹികളുടെ വാദം തെറ്റാണെന്നും മത്സരക്കമ്പം നടത്തുന്നതിനാല്‍ ദുരന്തമുണ്ടാകാമെന്നു തഹസില്‍ദാര്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു.
വെടിക്കെട്ട് നടത്താമെന്ന് ചാത്തന്നൂര്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണര്‍ കളക്ടര്‍ക്കു കത്തു നല്‍കിയത്. തിരുവനന്തപുരം വെണ്ണിക്കോട് സ്വദേശി കൃഷ്ണന്‍കുട്ടിയുടെ ഭാര്യ അനാര്‍ക്കലിക്കാണ് വെടിക്കെട്ടിന് അനുമതി നല്‍കിയത്. കമ്പക്കെട്ട് മത്സരത്തില്‍ പങ്കാളിയായ കരാറുകാരനാണ് കൃഷ്ണന്‍കുട്ടി.
കടുത്ത സുരക്ഷ പാലിച്ച് വെടിക്കെട്ട് നടത്തണമെന്നാണ് ജില്ലാ പൊലീസ് മേധാവി നല്‍കിയ കത്തില്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കാമെന്നാണ് ശിപാര്‍ശ. വെടിക്കെട്ടു കാണാന്‍ വരുന്നവരെ പ്രദേശത്തുനിന്ന് അകറ്റി നിര്‍ത്താന്‍ പ്രത്യക വേലി നിര്‍മിക്കണം. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ്, എക്‌സ്‌പ്ലോസീവ്‌സ് ഡയറക്ടര്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കമ്മീഷണര്‍ പറയുന്നു.
രാത്രി പത്തുമുതല്‍ പതിനഞ്ചു കിലോ വെടിമരുന്ന് ഉപയോഗിച്ച് മത്സരസ്വഭാവമില്ലാതെ കരിമരുന്നു പ്രയോഗം നടത്താന്‍ അനാര്‍ക്കലിക്ക് അനുമതി നല്‍കാന്‍ പരവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ശിപാര്‍ശ നല്‍കിയിരുന്നു. ഏപ്രില്‍ ഒമ്പതിനാണ് ക്ഷേത്ര ഭരണസമിതി അപേക്ഷ സമര്‍പ്പിച്ചതെന്നും സിഐയുടെ ശിപാര്‍ശയില്‍ വ്യക്തമാക്കുന്നു.
അതേസമയം, വെടിക്കെട്ട് നടത്താന്‍ അനുയോജ്യമായ സ്ഥലമാണെന്നാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ റിപ്പോര്‍ട്ട് നല്‍കിയത്. പരവൂര്‍ സ്റ്റേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അഡീഷണല്‍ ഡിവഷന്‍ ഓഫീസര്‍ അനുമതി നല്‍കിയത്. സുരക്ഷിതമായ അകലത്തില്‍ വച്ചു വെടിക്കെട്ടു നടത്താമെന്ന് കാട്ടി മലിനീകരണ നിയന്ത്രണബോര്‍ഡും അനുമതി നല്‍കിയിരുന്നു. അതേസമയം, തഹസില്‍ദാര്‍ അനുമതി നിഷേധിച്ചതായും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. മത്സരം കമ്പം നടത്തുന്നതിനു വേണ്ടിയാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്നും വെടിക്കെട്ടു നടക്കുന്ന പ്രദേശത്തിന് അമ്പത്-അറുപതു മീറ്ററിനുള്ളില്‍ പതിനൊന്നു വീടുകള്‍ സ്ഥിതിചെയ്യുന്നുണ്ടെന്നും ഇവരില്‍നിന്ന് അനുമതി പത്രം വാങ്ങിയതായി കാണുന്നില്ലെന്നും തഹസില്‍ദാര്‍ ചൂണ്ടിക്കാട്ടുന്നു. തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഡിഎം അനുമതി നിഷേധിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here