ലക്ഷാധിപതിയായിരുന്നിട്ടും നടി പ്രത്യുഷ അവസാനനാളുകളില്‍ മരുന്നു വാങ്ങാന്‍ വീട്ടുജോലിക്കാരിയില്‍ നിന്ന് കടം വാങ്ങിയിരുന്നു; ബിഗ് ബോസില്‍ നിന്ന് കിട്ടിയ 24 ലക്ഷം എവിടെ പോയി?

മുംബൈ: ലക്ഷങ്ങള്‍ ബാങ്ക് ബാലന്‍സ് ഉണ്ടായിരുന്ന നടി പ്രത്യുഷ ബാനര്‍ജി മരണത്തിന് മുന്‍പ് മരുന്നുകള്‍ക്കും യാത്രകള്‍ക്കുമായി തന്റെ കൈയില്‍ നിന്ന് പണം കടം വാങ്ങിയിരുന്നെന്ന് വീട്ടുജോലിക്കാരിയുടെ മൊഴി. മൂന്നു മാസത്തോളം പ്രത്യുഷക്കൊപ്പം താമസിച്ച് ജോലി ചെയ്തിരുന്ന രേണു സിന്‍ഹയാണ് പൊലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

കാമുകന്‍ രാഹുലിന്റെ അതൃപ്തിയെ തുടര്‍ന്ന് പ്രത്യുഷയുടെ മാതാവ് ഫ്‌ളാറ്റില്‍ നിന്ന പോയതിന് ശേഷമാണ് താന്‍ നടിക്കൊപ്പം ജോലിക്ക് ചേര്‍ന്നത്. മകളെ ശ്രദ്ധിക്കണമെന്ന് നടിയുടെ അമ്മ പ്രത്യേകം സൂചിപ്പിച്ചിരുന്നു. പ്രത്യുഷ തന്നെ ദീദി എന്നാണ് വിളിച്ചിരുന്നതെന്നും രേണു സിന്‍ഹ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. രാഹുല്‍ തര്‍ക്കങ്ങള്‍ക്ക് ശേഷം പലപ്പോഴും പ്രത്യുഷയെ ക്രൂരമായി മര്‍ദിച്ചിരുന്നു. പലപ്പോഴും രാത്രി വൈകിയും പ്രത്യുഷയുടെയും രാഹുലിന്റെയും മുറിയില്‍ നിന്ന് രൂക്ഷമായ വാക്ക് തര്‍ക്കം കേട്ടിരുന്നെന്നും രേണു പറയുന്നു.
രാഹുലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് താന്‍ പല തവണ ആവശ്യപ്പെട്ടിരുന്നതായും രേണു പറഞ്ഞു. പ്രത്യുക്ഷയുടെ ബാങ്ക് പാസ്ബുക്കും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ചിരുന്നത് രാഹുലാണെന്നും രേണു വെളിപ്പെടുത്തി.

പ്രത്യുഷയുടെ ബാങ്ക് അക്കൗണ്ടില്‍ ഇപ്പോള്‍ ഒരു രൂപ പോലുമില്ലെന്ന് പൊലീസും കണ്ടെത്തിയിട്ടുണ്ട്. കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചത് 24 ലക്ഷം രൂപയാണെന്നും അക്കൗണ്ടില്‍ ഇപ്പോള്‍ സീറോ ബാലന്‍സിലാണ് ഉള്ളതെന്നും പൊലീസ് പറഞ്ഞു. ബിഗ് ബോസ്, പവര്‍ കപ്പിള്‍ തുടങ്ങിയ ഷോകളില്‍ നിന്നുള്ള പ്രതിഫലമാണ് അപ്രത്യക്ഷമായിരിക്കുന്നത്.

മുംബൈയിലെ ഗുഡ്ഗാവിലുള്ള ഫ്‌ളാറ്റില്‍ ഏപ്രില്‍ ഒന്നിനാണ് പ്രത്യുഷയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. രാഹുല്‍ രാജ് സിംഗുമായുള്ള വിവാഹം അടുത്തിടെ നടക്കാനിരിക്കെയാണ് പ്രത്യുഷയുടെ മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News