വെടിക്കെട്ട് ദുരന്തത്തില്‍ 110 മരണം സ്ഥിരീകരിച്ചു; 71 പേരെ തിരിച്ചറിഞ്ഞു; മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് ആശുപത്രി അധികൃതര്‍; 373 പേര്‍ ചികിത്സയില്‍

കൊല്ലം: പരവൂരില്‍ ക്ഷേത്രോത്സവത്തിനിടെ കമ്പക്കെട്ടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 110 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പൊള്ളലേറ്റ 400ല്‍ അധികം ആളുകളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കൊല്ലത്തെ ജില്ലാ ആശുപത്രിയിലും വിവിധ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഇന്ന് ആരാംഭിക്കും. റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ക്കാണ് അന്വേഷണചുമതല. ആറു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പരവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എഡിജിപി അനന്തകൃഷ്ണന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ കമ്പക്കെട്ട് നടക്കുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം. മത്സര കമ്പക്കെട്ടിനിടെ കമ്പപ്പുരയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. പൊട്ടിയ അമിട്ടിന്റെ ഭാഗം കമ്പപ്പുരയിലേക്ക് വീഴുകയായിരുന്നു. കമ്പപ്പുര പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തിന്റെ ഫലമായി പ്രദേശത്തിന്റെ ഒന്നരകിലോമീറ്റര്‍ ചുറ്റളവില്‍ വരെ പ്രകമ്പനം ഉണ്ടായി. അനുമതി ലംഘിച്ച് നടത്തിയ വെടിക്കെട്ടാണ് ദുരന്തമുണ്ടാക്കിയത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു. സജി സെബാസ്റ്റ്യന്‍ എന്ന പൊലീസുകാരനാണ് മരിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട 12 പേര്‍ മരിച്ചു. 100ഓളം പേരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിക്കപ്പെട്ട കുട്ടിയുടെ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. കൂടുതല്‍ പേരും മരിച്ചത് കോണ്‍ക്രീറ്റ് പാളികള്‍ തെറിച്ചു വീണാണ്. പ്രദേശത്തിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായി.

പുലര്‍ച്ചെ 2 മണിയോടു കൂടിയാണ് ദുരന്തം ഉണ്ടായത്. അപകടത്തില്‍ ദേവസ്വം ബോര്‍ഡ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. സമീപത്തെ പല വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. വൈകാതെ പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഡിജിപി ടിപി സെന്‍കുമാര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. അപകടം നടന്നയുടന്‍ സ്ഥലത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതും അപകടത്തിന്റെ ആഘാതം കുറച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News