ജയ്പൂർ: റഹ്മാനി മോഡൽ സ്‌കൂൾ. ജയ്പൂരിലെ ഈ സ്‌കൂൾ പേരു കൊണ്ട് മാത്രമല്ല മോഡലാകുന്നത്. അതിന്റെ പ്രവർത്തിയിൽ കൂടിയാണ്. റഹ്മാനിയ മദ്രസ, റഹ്മാനിയ മോഡൽ സ്‌കൂൾ ആയപ്പോൾ പ്രിൻസിപ്പലായി എത്തുന്നത് ഹിന്ദു സമുദായാംഗമായ കൈലാഷ് ചന്ദ്ര യാദവ് ആണ്. ആർഎസ്എസ് നേതൃത്വം നൽകുന്ന ആദർശ് വിദ്യാമന്ദിറിലെ അധ്യാപകനായിരുന്നു കൈലാഷ്. ന്യൂനപക്ഷ വിഭാഗക്കാരായ 1,300 വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളാണിത്. അധ്യാപകരാകട്ടെ 63 പേരിൽ 9 പേരും ഹിന്ദുക്കളാണ്. മുസ്ലിം ഇതര സമുദായത്തിൽ നിന്നുള്ള ആദ്യ പ്രിൻസിപ്പൽ കൂടിയാണ് കൈലാഷ്.
ജയ്പൂരിലെ രാമഗഞ്ച് എന്ന ഈ ന്യൂനപക്ഷ വിഭാഗ മേഖല ഇപ്പോൾ തലയുയർത്തി നിൽക്കുകയാണ്. അതിന്റെ മതസൗഹാർദത്തിന്റെ പേരിൽ. സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളും മുസ്ലിംകളാണ്. ഇതിൽ പലരും തീരെ താണ കുടുംബത്തിൽ നിന്നുള്ളവരാണ്. സ്‌കൂളിന്റെ ഭരണം നടത്തുന്ന മുസ്ലിം അംഗങ്ങൾ അടങ്ങിയതാണ്. അധ്യാപകരിൽ ചിലർ മാത്രമാണ് ഹിന്ദുക്കളായുള്ളത്. 1995-ൽ സ്‌കൂളിന്റെ ആദ്യത്തെ മുസ്ലിം ഇതര അധ്യാപകനായി എത്തിയ കൈലാഷ് തന്നെ ഇപ്പോൾ അതിന്റെ ആദ്യത്തെ മുസ്ലിം ഇതര പ്രിൻസിപ്പലും ആയി.
ആദർശ് വിദ്യാമന്ദിർ പോലൊരു ഹിന്ദു സ്‌കൂളിനായി പ്രവർത്തിച്ച് ഇപ്പോൾ മുസ്ലിം സ്‌കൂളിനായി പ്രവർത്തിക്കുന്നത് വിചിത്രമായി തോന്നുന്നതായി കൈലാഷ് യാദവ് പറഞ്ഞു. എന്നാൽ, ആ ചിന്ത വളരെ പെട്ടെന്നു തന്നെ മാറുകയും ചെയ്‌തെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, കൈലാഷിനും അധ്യാപകർക്കും വലിയൊരു വെല്ലുവിളി നേരിടാനുണ്ട്. ഇതു മറികടന്ന ശേഷമേ പഠനം ആരംഭിക്കാൻ പറ്റൂ. പല വിദ്യാർത്ഥികളുടെയും സാമ്പത്തിക ഭദ്രത മോശമായതിനാൽ രക്ഷിതാക്കൾ ഇവരെ സ്‌കൂളിൽ വിടുന്നത് അവസാനിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ആദ്യം രക്ഷിതാക്കളെ ബോധവത്കരിച്ച് കുട്ടികളെ സ്‌കൂളിൽ എത്തിക്കണം.
റെഹ്മാനി വെൽഫെയർ സൊസൈറ്റിയുടെ ഉടമസ്ഥതയിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. 80കളിൽ 50 വിദ്യാർത്ഥികളുമായി ആരംഭിച്ച മദ്രസയാണ് ഇന്ന് ഹയർ സെക്കൻഡറി സ്‌കൂളായി വളർന്നതെന്ന് വെൽഫെയർ സൊസൈറ്റി ചെയർമാൻ അബ്ദുൾ ഖയാം അക്തർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here