പരവൂരിൽ നടന്നത് കടുത്ത നിയമലംഘനം; നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറൈറ്റ് വൻതോതിൽ ഉപയോഗിച്ചു; ബാരലുകൾ ഉപയോഗിച്ച രീതിയിലും പിഴവെന്ന് റിപ്പോർട്ട്

കൊല്ലം: പരവൂരിൽ വെടിക്കെട്ട് ദുരന്തത്തിലേക്ക് നയിച്ചത് കടുത്ത നിയമലംഘനമെന്ന് റിപ്പോർട്ട്. നിരോധിത രാസവസ്തു വൻതോതിൽ ഉപയോഗിച്ചതായും ദൂരപരിധി പാലിച്ചില്ലെന്നും ബാരലുകൾ ഉപയോഗിച്ച രീതിയിൽ പിഴവുണ്ടായെന്നും റിപ്പോർട്ട്. ചീഫ് കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസീവ് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറൈറ്റ് വൻ തോതിൽ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. എക്‌സ്‌പ്ലോസീവ് ആക്ട് പൂർണമായും ലംഘിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം വെടിക്കെട്ട് നടക്കുന്ന സ്ഥലവും കോൺക്രീറ്റ് കെട്ടിടങ്ങളും തമ്മിൽ 100 മീറ്റർ ദൂരമുണ്ടായിരിക്കണം. എന്നാൽ, ഇവിടെ അത് പാലിക്കപ്പെട്ടിരുന്നില്ല. തകർന്ന കെട്ടിടവും വെടിക്കെട്ട് നടന്ന സ്ഥലവും തമ്മിൽ ഏതാനും മീറ്റർ അകലം മാത്രമേ ഉള്ളു. മാത്രമല്ല ബാരലുകൾ ഉപയോഗിച്ച രീതിയിലും പിഴവുണ്ടായി. ബാരലുകൾ പകുതിയോളം മണ്ണിൽ കുഴിച്ചിടണമെന്നാണ് നിയമം. എന്നാൽ, പരവൂരിൽ അതും ലംഘിക്കപ്പെട്ടു. കുഴിച്ചിട്ട ബാരൽ ചെരിഞ്ഞിരുന്നു. ഇത്തരത്തിൽ ചെരിഞ്ഞ ബാരലാണ് അപകടം ഉണ്ടാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here