പരവൂരിൽ നടന്നത് ആചാരപ്രകാരമുള്ള വെടിക്കെട്ട് മാത്രമെന്ന് പ്രതികളുടെ മൊഴി; മത്സരകമ്പം നടത്താനായിരുന്നു പദ്ധതി; 13 പേർക്കെതിരെ നരഹത്യക്കും കൊലപാതകത്തിനു പ്രേരിപ്പിച്ചതിനും കേസ്

കൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ നടത്താൻ ഉദ്ദേശിച്ചിരുന്നത് മത്സരകമ്പക്കെട്ടാണെന്ന് പ്രതികളുടെ മൊഴി. കീഴടങ്ങിയ ക്ഷേത്രം കമ്മിറ്റിക്കാരാണ് മൊഴി നൽകിയത്. മത്സരകമ്പക്കെട്ട് നടത്താൻ അനുമതി ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ആശയക്കുഴപ്പമുണ്ടായി. തുടർന്ന് ക്ഷേത്രാചാരപ്രകാരമുള്ള വെടിക്കെട്ടു മാത്രമായി നടത്തുകയായിരുന്നെന്നും പ്രതികൾ പറഞ്ഞു. ഇതിനായി കരാറുകാർക്ക് ഏഴുലക്ഷം രൂപ നൽകിയെന്നും ക്ഷേത്രം ഭാരവാഹികൾ അന്വേഷണ സംഘത്തിനു മൊഴി നൽകി.

വെടിക്കെട്ട് അപകടത്തില്‍ 13 പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. നരഹത്യ, കൊലപാതക ശ്രമം, നരഹത്യാ ശ്രമം, സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 304, 306, 307, 308, 188 വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. ജീവപര്യന്തമോ 10 വര്‍ഷം വരെയോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചതിന് ഒരുമാസം വരെ തടവോ പിഴയോ ശിക്ഷ ലഭിക്കാം.

പരവൂര്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയത് ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെയാണ് എന്ന് റിപ്പോര്‍ട്ടുണ്ട്. വന്‍തോതില്‍ പൊട്ടാസ്യം ക്ലോറൈഡ് ഉപയോഗിച്ചതായി വ്യക്തമായിട്ടുണ്ട്. കമ്പം നടത്തുന്നതിന് 100 മീറ്റര്‍ ചുറ്റളവില്‍ കെട്ടിടങ്ങള്‍ ഉള്ള സ്ഥലത്ത് കമ്പം നടത്തരുത് എന്ന നിബന്ധനയും ലഘിച്ചു. 60 മീറ്റര്‍ വരെ ചുറ്റളവില്‍ കെട്ടിടങ്ങളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel