അച്ഛന്‍ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതു കണ്ട് പത്തുവയസുകാരി 100 ല്‍ വിളിച്ചു; പൊലീസ് പാഞ്ഞെത്തി ആശുപത്രിയിലാക്കി; നാല്‍പതുകാരന്റെ നില ഗുരുതരം

കൊല്‍ക്കത്ത: ആത്മഹത്യ ചെയ്യാന്‍ അച്ഛന്‍ സ്വയം തീകൊളുത്തിയതു കണ്ടു പത്തുവയസുകാരിയായ മകള്‍ പൊലീസിന്റെ നമ്പരായ 100 ല്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. പാഞ്ഞെത്തിയ പൊലീസ് യുവാവിനെ ആശുപത്രിയിലാക്കി. കൊല്‍ക്കത്തയിലാണ് സംഭവം. ആശുപത്രിയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമായി തുടരുന്നു.

എന്റെ അച്ഛന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നു. ദയവായി രക്ഷിക്കൂ എന്നായിരുന്നു 100ലേക്കു വന്ന കോളില്‍ പെണ്‍കുട്ടി പറഞ്ഞത്. കളിപ്പിക്കാന്‍ പറഞ്ഞതാണോ എന്ന സംശയത്തോടെയാണു പെണ്‍കുട്ടി വിളിച്ച ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കി സ്ഥലത്തേക്കു പൊലീസ് തിരിച്ചത്. വീട്ടിലെത്തിയപ്പോള്‍ ദേഹമാസകലം പൊള്ളിയ നിലയില്‍ നാല്‍പതുകാരനായ ബിസിനസുകാരന്‍ രാജീവ് ഖന്നെയെ കണ്ടെത്തുകയായിരുന്നു. ഭാര്യയും വീട്ടിലുള്ള സമയത്തായിരുന്നു സംഭവം.

ഭര്‍ത്താവ് തീകൊളുത്തിയതു കണ്ട് ഭാര്യ ബോധരഹിതയായി. മനക്കരുത്തുവിടാതെ പത്തുവയസുകാരി മകള്‍ റഷി പൊലീസിനെ വിളിക്കുകയായിരുന്നു. മെട്രോ ട്രെയിനില്‍ അടിയന്തര സഹായത്തിനു വിളിക്കാന്‍ കാട്ടി പൊലീസ് സ്ഥാപിച്ച പരസ്യ ബോര്‍ഡുകളില്‍നിന്നാണ് റഷിക്ക് 100 എന്ന നമ്പര്‍ ലഭിച്ചത്.

രാവിലെ സ്‌കൂളിലേക്കു പോകാന്‍ റഷി ഒരുങ്ങുമ്പോഴാണ് അച്ഛനും അമ്മയും തമ്മില്‍ വഴക്കുണ്ടായത്. വഴക്കടിക്കുന്നതിന്റെ ശബ്ദം കേട്ടതായി അയല്‍വാസികളും പറഞ്ഞു. പെട്ടെന്നു മണ്ണെണ്ണ ശരീരത്തിലൊഴിച്ചു തീ കൊളുത്തിയ രാജീവ് ഖന്നയെ തീയില്‍ ആളി. ഈ നമ്പരില്‍ വിളിച്ചാല്‍ സഹായം കിട്ടുമോ എന്നറിയില്ലായിരുന്നെന്നും ട്രെയിനില്‍ നമ്പര്‍ കണ്ട ഓര്‍മയില്‍ ഡയല്‍ ചെയ്യുകയായിരുന്നെന്നും റഷി പറഞ്ഞു.

പെണ്‍കുട്ടി ഫോണിലൂടെ കരയുകയായിരുന്നെന്നും അതുകൊണ്ടാണ് പെട്ടെന്നുതന്നെ സ്ഥലത്തെത്താന്‍ പട്രോളിംഗ് പാര്‍ട്ടിക്കു നിര്‍ദേശം നല്‍കിയതെന്നും ലാല്‍ബസാര്‍ പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസര്‍ പറഞ്ഞു. പൊലീസ് സംഘം വീട്ടിലെത്തിയപ്പോള്‍ ദേഹമാസകലം പൊള്ളലേറ്റ് രാജീവ് ഖന്ന വീട്ടില്‍ നിലത്തു കിടക്കുകയായിരുന്നു. പൊലീസ് വന്ന വാഹനത്തില്‍തന്നെ രാജീവിനെ ആര്‍ജി കര്‍ ആശുപത്രിയിലേക്കു മാറ്റി.

നാല്‍പതു ശതമാനം പൊള്ളലേറ്റ രാജീവ് ഖന്നയുടെ നില ഗുരുതരമായി തുടരുകയാണ്. രാജീവ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. സാമ്പത്തിക പ്രയാസത്തെച്ചൊല്ലി വീട്ടില്‍ വഴക്ക പതിവായിരുന്നെന്നും അവര്‍ പറഞ്ഞു. ഏപ്രില്‍ ആറിന് ആത്മഹത്യക്കു ശ്രമിച്ച ഇരുപതുകാരിയെയും 100ല്‍ വന്ന കോളിന്റെ അടിസ്ഥാനത്തില്‍ രക്ഷപ്പെടുത്തിയിരുന്നു. ആത്മഹത്യ ചെയ്യാനായി കൈയിലെ ഞരമ്പു മുറിച്ച പെണ്‍കുട്ടി വേദന സഹിക്കാനാവാതെ വന്നപ്പോള്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ടു 100ല്‍ വിളിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News