സമൃദ്ധിയുടെ പൊൻകണിയുമായി ഇന്നു വിഷു

ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും വരവറിയിച്ച് ഇന്ന് വിഷു. വിഷുക്കണിയും വിഷുക്കൈനീട്ടവും ഐശ്വര്യത്തിന്റെ പ്രതീകമായി കാണുന്ന മലയാളികളുടെ സ്വന്തം ആഘോഷം. സൂര്യൻ മീനത്തിൽ നിന്ന് മേടരാശിയിലേക്കു കടക്കുന്നതാണ് വിഷുവിന്റെ ഐതിഹ്യം. രാവും പകലും തുല്യമാകുമെന്നതാണ് വിഷുദിനത്തിന്റെ പ്രത്യേകത.

സമൃദ്ധമായ വിഷുക്കണിയിലേക്കാണ് രാവിലെ കൺതുറക്കുന്നത്. നിലവിളക്കിന്റെ തിരിവെളിച്ചത്തിൽ കൃഷ്ണവിഗ്രഹവും കണിക്കൊന്നയും കണിവെള്ളരിയും കണികാണാൻ നിർബന്ധമാണ്. ധാന്യവും കോടിമുണ്ടും വാൽക്കണ്ണാടിയും കൂടെയുണ്ടാകും. തേച്ചുമിനുക്കിയ ഓട്ടുരുളിയിൽ പഴങ്ങൾ, അഷ്ടമംഗല്യം, സ്വർണം, നാണയങ്ങൾ തുടങ്ങിയവയും നിരത്തും. തലേദിവസം രാത്രി ഒരുക്കുന്ന വിഷുക്കണി പുലർച്ചെ എണീറ്റ് നിലവിളക്ക് തെളിച്ച് തൊഴുന്നശീലം മലയാളിയുള്ള കാലം മറക്കില്ല.

വിഷുവിന് ക്ഷേത്രദർശനവും പതിവുണ്ട്. ക്ഷേത്രങ്ങളിലും സമൃദ്ധമായ കണിയൊരുക്കും. ഭക്തർക്ക് പൂജാരിയുടെ വക വിഷുക്കൈനീട്ടവും നൽകും. ക്ഷേത്രങ്ങളിൽനിന്ന് കൈനീട്ടം വാങ്ങുന്നത് ഐശ്വര്യം വർധിപ്പിക്കുമെന്ന വിശ്വാസമുള്ളതിനാൽ കൈനീട്ടം വാങ്ങുന്നതിനായി വലിയനിര തന്നെയുണ്ടാകും ക്ഷേത്രങ്ങളിൽ.

പൂത്തുനിൽക്കുന്ന കണിക്കൊന്നയാണ് പുതുവർഷത്തെ ഓർമിപ്പിക്കുന്നത്. സമൃദ്ധിയുടെ നിറമാണ് കണിക്കൊന്നയുടെ മഞ്ഞ. കേരളീയർ കാർഷികോത്സവമായാണ് വിഷുദിനം ആഘോഷിച്ചിരുന്നത്. കൊയ്ത്തുകഴിഞ്ഞ് നാട് സമ്പന്നമാകുന്ന വേളയിലാണ് ആഘോഷം. കാലവും കാലാവസ്ഥയും മലയാളിയും ഒരുപാട് മാറി. എങ്കിലും വിഷു ഇന്നും നല്ലതുടക്കമാണ്, പുതുവർഷം സന്തോഷവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞതാകാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News