പ്രണയിച്ചയാളെ വിവാഹം കഴിക്കാൻ തീരുമാനിച്ച മകളെ മാതാവ് മാങ്ങാജ്യൂസിൽ വിഷം ചേർത്ത് കൊടുത്തു കൊന്നു; മാറാരോഗം മൂലം മരിച്ചതായി വരുത്തിത്തീർക്കാൻ ശ്രമിച്ചു

മൈസൂർ: ദളിത് യുവാവിനെ രഹസ്യമായി വിവാഹം കഴിക്കാൻ തീരുമാനിച്ച മകളെ മാതാവ് മാങ്ങാ ജ്യൂസിൽ വിഷം കലർത്തിക്കൊടുത്തു കൊന്നു. മൈസൂരിലാണ് സംഭവം. നഞ്ചൻകോട് ചന്ദ്രാവതിയിൽ ഗുരുമല്ലപ്പയും ഭാര്യ മഞ്ജുളയും ചേർന്നാണ് മകൾ മധു കുമാരി(21)യെ കൊലപ്പെടുത്തിയത്.

ദളിത് വിഭാഗക്കാരനായ ജയറാം എന്ന യുവാവുമായി മധുകുമാരി പ്രണയത്തിലായിരുന്നു. വീട്ടുകാർ എതിർത്തതിനെത്തുടർന്ന് ഇരുവരും അടുത്തയാഴ്ച രഹസ്യമായി വിവാഹം ചെയ്യാൻ ഇരിക്കുകയായിരുന്നു. ശിവരാജ് കൊണ്ടു വന്ന കീടനാശിനി വൈകിട്ട് മാങ്ങാ ജ്യൂസിൽ ചേർത്ത് നൽകുകയായിരുന്നെന്നും അസ്വസ്ഥതകൾ പ്രകടിപ്പിച്ച മധുവിനെ ആസ്പത്രിയിലെത്തിക്കാൻ വീട്ടുകാർ ശ്രമിച്ചില്ലെന്നും പോലീസ് പറഞ്ഞു. തുടർന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. മാറാരോഗം കാരണമാണ് മധു മരിച്ചതെന്നാണു വീട്ടുകാർ പുറത്തു പറഞ്ഞിരുന്നത്. സഹോദരൻ ഗുരുപ്രസാദിന്റെ സുഹൃത്ത് ശിവരാജുവുമായി മധുവിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു.

ശവ സംസ്‌കാരത്തിനു ശേഷം പോലീസിനു ലഭിച്ച അജ്ഞാത ഫോൺസന്ദേശമാണ് കേസിൽ വഴിത്തിരിവായത്. മധുവിനെ കൊലപ്പെടുത്തിയതാണെന്നായിരുന്നു ഫോൺ സന്ദേശം . എസ്.പി അഭിനവ് ഖരെയുടെ നേതൃത്വത്തിലുളള സംഘം സംഭവസ്ഥലത്തെത്തി മൃതദേഹാവശിഷ്ടങ്ങൾ പരിശോധനക്കയക്കുകയായിരുന്നു.

മധുവിന്റെ മാതാപിതാക്കളെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .ചോദ്യം ചെയ്യലിനുശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്നു പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച മൈസൂരിനു സമീപം മാണ്ഡ്യയിൽ ദളിത് യുവാവിനെ പ്രണയിച്ച കാരണത്താൽ മോണിക്കയെന്ന പെൺകുട്ടിയെയും മാതാപിതാക്കൾ കൊലപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News