തിരുവനന്തപുരം: വിഷുവിപണിയിൽ പച്ചക്കറി വില പിടിച്ചുനിർത്താൻ സഹായിച്ചത് സിപിഐഎമ്മിന്റെ ജൈവപച്ചക്കറി വിപ്ലവം. മിതമായ വിലയിൽ നല്ല പച്ചക്കറി വിപണിയിലെത്തിച്ചു സിപിഐഎം മാതൃകയായപ്പോൾ വരവു പച്ചക്കറിക്കു വില കൂട്ടി ജനത്തിന്റെ പോക്കറ്റടിക്കാൻ കച്ചവടക്കാർ മടിച്ചു എന്നാണ് വിപണിയിൽനിന്നുള്ള വിവരം. അതേസമയം, മറ്റിനങ്ങൾക്കു റോക്കറ്റ് പോലെ വിലകുതിച്ചിട്ടും നിയന്ത്രിക്കാൻ സർക്കാർ ചെറുവിലനക്കിയില്ല.
മറ്റൊരിക്കലും ഇല്ലാത്തവിധമാണ് പലവ്യഞ്ജനങ്ങൾക്ക് ഇക്കുറി വിഷുവിന് കച്ചവടക്കാർ വില ഉയർത്തിയത്. പല പലവ്യജ്ഞനങ്ങൾക്കു കിലോയ്ക്ക് വിഷുനാളുകളിൽ അഞ്ചു മുതൽ പതിനഞ്ചു വരെ വില കൂടിയിരുന്നു. മൊത്തവിപണിയിൽ വില കൂടാതിരിക്കേയാണ് ചില്ലറ വിൽപനക്കാർ വിലക്കയറ്റം സൃഷ്ടിച്ചത്. ഇതു ശ്രദ്ധയിൽപെട്ടിട്ടും നിയന്ത്രിക്കാനോ നടപടിയെടുക്കാനോ സർക്കാർ സംവിധാനങ്ങൾ തയാറായില്ലെന്നതാണു ശ്രദ്ധേയം.
മുൻ വർഷങ്ങളിലെ ഉത്സവദിവസങ്ങളിൽ വിപണിയിൽ കൃത്യമായി ഇടപെട്ടിരിരുന്ന സിവിൽസപ്ലൈസ്, സഹകരണ വകുപ്പുകൾ ഇക്കുറി പൂർണമായി മാറിനിന്നു. ഇതും പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണമായി. ത്രിവേണി, സിവിൽസപ്ലൈസ് വിൽപനശാലകളിൽ പല ഇനങ്ങൾക്കും വിഷു നാളുകളിൽ കൃത്രിമ ക്ഷാമം ഉണ്ടാക്കിയതായും സൂചനയുണ്ട്.
ഈസ്റ്റർ മുതൽ വിലക്കയറ്റമാണ് വിപണി ദർശിച്ചത്. ഈ ദിവസങ്ങളിൽ സിവിൽ സപ്ലൈസോ സഹകരണവകുപ്പോ പതിവുരീതിയിൽ ഇടപെട്ടിരുന്നെങ്കിൽ വില പിടിച്ചുനിർത്താൻ കഴിയുമായിരുന്നു. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർ കടന്നതോടെയാണു വിപണിയിൽ വിലക്കയറ്റം രൂക്ഷമായത്. ഉദ്യോഗസ്ഥരുടെ തിരക്കുകൾ കച്ചവടക്കാർ മുതലെടുക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here