തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടകൊലപാതകത്തില്‍ പ്രതികള്‍ക്ക് കോടതി വിധിച്ച ശിക്ഷയില്‍ സംതൃപ്തിയുണ്ടെന്ന് പ്രതി അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ്. സത്യസന്ധമായ അന്വേഷണം നടത്തിയ പൊലീസിനും പ്രൊസിക്യൂഷനും നന്ദിയുണ്ടെന്നും ലിജീഷ് കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിൽ പരുക്കേറ്റ ലിജീഷായിരുന്നു കേസിലെ മുഖ്യസാക്ഷി. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് നേരത്തെയും ലിജീഷ് ആവശ്യപ്പെട്ടിരുന്നു.
വിവാഹേതരബന്ധത്തെത്തുടര്‍ന്നുണ്ടായ കൊലപാതകത്തില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും കാമുകി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവുമാണ് കോടതി ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും രണ്ടുപേരും നടത്തിയ ക്രൂരമായ കൊലപാതകങ്ങളാണെന്നും കാട്ടിയാണു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഇരുവരും അമ്പതു ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചു. രണ്ടുപേര്‍ക്കും വധശിക്ഷ വിധിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണു ശിക്ഷ വിധിച്ചത്. സ്വന്തം കുഞ്ഞിനേക്കാള്‍ പ്രായം കുറഞ്ഞ കുഞ്ഞിനെയാണു കാമുകിയെ സ്വന്തമാക്കാന്‍ നിനോ മാത്യു കൊന്നത്. മാതൃത്വത്തിനു തന്നെ അപമാനമാണ് അനുശാന്തിയെന്നും കോടതി വിലയിരുത്തി. കുഞ്ഞിനെ കൊന്ന അമ്മയെന്നു ചിത്രീകരിക്കരുതെന്ന അനുശാന്തിയുടെ ആവശ്യം കോടതി തള്ളി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here