ഒടുവിൽ സ്‌കാനിയ ‘ഇറങ്ങി’

സഞ്ചരിക്കുന്ന കൊട്ടാരം സ്‌കാനിയ ഒടുവിൽ റോഡിലിറങ്ങി. വിഷുക്കൈനീട്ടം 3 ദിവസം വൈകി. ഏപ്രിൽ 17 ഞായറാഴ്ച രാത്രി 8 മണിക്ക് സ്‌കാനിയ ആലപ്പുഴയിൽ നിന്ന് ബംഗളൂരുവിലേക്ക് ഔദ്യോഗികമായി യാത്ര തിരിച്ചു. അതിനു മുമ്പ് ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലേക്ക് ചെറിയൊരു ആമുഖ സർവ്വീസ് നടത്തിയിരുന്നു. അത് ബസ് ആലപ്പുഴയിലേക്കു കൊണ്ടുപോകുമ്പോൾ വെറുതെ കാലിയടിച്ചു പോകണ്ട എന്ന ചിന്താഗതിയുടെ പേരിൽ മാത്രം.
സ്‌കാനിയ ഇറങ്ങുന്ന കാര്യം നേരത്തേ തന്നെ അറിഞ്ഞിരുന്നു. പക്ഷേ, പരസ്യമായി പ്രഖ്യാപിക്കാൻ ധൈര്യമുണ്ടായില്ല. കെ.എസ്.ആർ.ടി.സിയല്ലേ, കാര്യം ഉറപ്പിച്ചു പറയാൻ പറ്റില്ല. പെൻഷൻ ഇന്നു കിട്ടും, നാളെ കിട്ടും എന്നു പറഞ്ഞ് കാത്തിരിക്കുകയും ഒടുവിൽ നിരാശനാവുകയും ചെയ്യുന്ന അച്ഛനെ സ്ഥിരമായി കാണുന്നതു കൊണ്ടാണോ ഈ മാനസികാവസ്ഥ എന്നറിയില്ല. എന്തായാലും എനിക്ക് മുൻവിധിയുണ്ട്. അത് ശരിയാണു താനും.

സ്‌കാനിയയോട് ഒരു പ്രത്യേക താല്പര്യം തോന്നിയത് യാദൃശ്ചികമായാണ്. കുംഭകർണ സേവയിലായിരുന്ന എന്നിലെ മാധ്യമപ്രവർത്തകന്റെ മൂക്കിലിട്ട തിരിയായി ഈ രാജകീയ ശകടം മാറിയെന്നർത്ഥം. അതിനാൽത്തന്നെ കൃത്യമായി ഇതിന്റെ നടപടികൾ പിന്തുടർന്നു. വിവരങ്ങൾ എല്ലാം അപ്പപ്പോൾ ശേഖരിക്കുകയും ചെയ്തു. എന്റെ അന്വേഷണം ചിലർക്കൊക്കെ അലോസരമായിട്ടുണ്ടെന്ന് അറിയാം. പക്ഷേ, അതൊരു നല്ല ലക്ഷ്യത്തിനായിരുന്നു.
കെ.എസ്.ആർ.ടി.സിയുടെ സ്‌കാനിയ ശേഖരത്തിൽ രണ്ടെണ്ണം മാത്രമേ ഇപ്പോൾ റോഡ് കണ്ടിട്ടുള്ളൂ. ബാക്കിയെല്ലാം ഒതുക്കിയിട്ടിരിക്കുക തന്നെയാണ്. ആലപ്പുഴയ്ക്കും ബാംഗ്ലൂരിനുമിടയ്ക്ക് സർവ്വീസ് നടത്തിയിരുന്ന സൂപ്പർ ഡീലക്സിനു പകരമായിട്ടാണ് ഇപ്പോൾ സ്‌കാനിയ വന്നിരിക്കുന്നത്.

എറണാകുളം -തൃശ്ശൂർ -കോഴിക്കോട് -സുൽത്താൻ ബത്തേരി -മൈസൂർ വഴിയാണ് യാത്ര. എറണാകുളം 90 രൂപ, ചാലക്കുടി 150 രൂപ, തൃശ്ശൂർ 190 രൂപ, കുറ്റിപ്പുറം ബൈപാസ് 250 രൂപ, കോഴിക്കോട് 350 രൂപ, താമരശ്ശേരി 380 രൂപ, കൽപ്പറ്റ 440 രൂപ, സുൽത്താൻ ബത്തേരി 470 രൂപ, കേരള-കർണ്ണാടക അതിർത്തി 490 രൂപ, ഗുണ്ടൽപ്പേട്ട് 560 രൂപ, മൈസൂർ 680 രൂപ, മാണ്ഡ്യ 760 രൂപ എന്നിവയാണ് ആലപ്പുഴയ്ക്കും ബംഗളൂരുവിനുമിടയ്ക്കുള്ള പോയിന്റുകൾ. ആലപ്പുഴയിൽ നിന്നു കയറി ബംഗളൂരുവിലിറങ്ങാൻ 950 രൂപ കൊടുക്കണം.
ഒരു ദിവസം വൈകുന്നേരം 5.30ന് ആലപ്പുഴ നിന്നു പുറപ്പെടുന്ന സ്‌കാനിയ അടുത്ത ദിവസം വൈകുന്നേരം 4.30ന് ബംഗളൂരുവിൽ നിന്ന് മടക്കയാത്ര തിരിക്കും എന്നായിരുന്നു തീരുമാനം.

ആദ്യ ബസ് ബംഗളൂരുവിൽ നിന്നു മടക്കയാത്ര പുറപ്പെടുന്ന വേളയിൽ രണ്ടാമത്തെ ബസ് ആലപ്പുഴയിൽ നിന്ന് അങ്ങോട്ടേക്കു തിരിക്കും. ഇങ്ങനെ രണ്ടു ബസ്സുകൾ ഉപയോഗിച്ച് ആഴ്ചയിൽ എല്ലാ ദിവസവും ആലപ്പുഴ -ബംഗളൂരു സർവ്വീസ് നടത്തും. എന്നാൽ, സ്‌കാനിയയുടെ ആദ്യ യാത്ര ആലപ്പുഴയിൽ നിന്നു പുറപ്പെട്ടത് രാത്രി എട്ടിന്. കാനനപാത സന്ധ്യയ്ക്ക് ആറു മണിക്കു മാത്രമേ തുറക്കുകയുള്ളൂ. അതനുസരിച്ച് സമയം ക്രമീകരിച്ചുവെന്നാണ് ഉത്തരം. ഇത് നേരത്തേ അറിയില്ലായിരുന്നോ എന്നു ചോദിച്ചാൽ ‘ഇവിടിപ്പം ഇങ്ങനൊക്കേ പറ്റൂ’ എന്നാ മറുപടി. ഇപ്പോൾ ആലപ്പുഴ നിന്നു പുറപ്പെടുന്ന സമയം രാത്രി എട്ടാക്കി സ്ഥിരപ്പെടുത്തിയിട്ടുണ്ട്.

സ്‌കാനിയ റോഡിലിറങ്ങുന്നതിനു മുന്നോടിയായി ഗതാഗത വകുപ്പും കെ.എസ്.ആർ.ടി.സിയും തമ്മിൽ വൻ വടംവലി നടന്നു. സ്‌കാനിയ ഒതുക്കിയിട്ടിരിക്കുന്നു എന്ന വിവരം പുറത്തുവന്നപ്പോൾ ഗതാഗത വകുപ്പ് കാരണമന്വേഷിച്ചത് കെ.എസ്.ആർ.ടി.സി. ഏമാന്മാർക്കു പിടിച്ചില്ല. നികുതിയിളവിന്റെ ഒരുത്തരവ് സർക്കാരിൽ നിന്നു കിട്ടാനുള്ളത് വൈകുന്നതിനാലാണ് സ്‌കാനിയ ഇറക്കാത്തത് എന്നായിരുന്നു മറുപടി. അതു പ്രകാരം സെക്രട്ടേറിയറ്റിലെ ഗതാഗത വകുപ്പിൽ അന്വേഷിച്ചപ്പോൾ അത്തരമൊരു നികുതിയിളവിന്റെ പ്രശ്നമേയില്ലെന്നും കെ.എസ്.ആർ.ടി.സി. നികുതി അടയ്ക്കാറേയില്ലെന്നും മറുപടി കിട്ടി. പിന്നെന്താണ് പ്രശ്നം? വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ സർക്കാർ ഒരു വിജ്ഞാപനമിറക്കണം. വണ്ടിയുടെ സീറ്റ് എത്രയാണ്, എത്ര പേരെ കൊണ്ടുപോകാം, എത്ര ഭാരം കയറ്റാം എന്നൊക്കെയുള്ള വിശദാംശങ്ങളാണ് ഇതിലുണ്ടാവുക. ഇതിറങ്ങാത്തതാണ് തടസ്സം.

തടസ്സം എങ്ങനെ ഉണ്ടായി? വിജ്ഞാപനമിറക്കി നൽകാനുള്ള അപേക്ഷ കെ.എസ്.ആർ.ടി.സിക്കാർ സെക്രട്ടേറിയറ്റിൽ ‘കൊണ്ടെറിഞ്ഞിട്ടു പോയി’ എന്നാണ് അവിടെ അന്വേഷിച്ചപ്പോൾ അറിഞ്ഞത്. അടിയന്തര പ്രാധാന്യമുള്ളതാണെന്നു പറയാതെ വെറുതെ ഒരപേക്ഷ നൽകുക മാത്രമാണ് ചെയ്തത് എന്നു സാരം. അപേക്ഷ വളരെ സാവകാശം ഫയലായി രൂപം പ്രാപിച്ച് നിയമവകുപ്പിൽ എത്തുമ്പോഴാണ് സ്‌കാനിയ തുരുമ്പിക്കുന്ന അവസ്ഥ ഏപ്രിൽ 9ന് ബ്ലോഗിലും സമൂഹമാധ്യമങ്ങളിലും വന്ന് ചർച്ചയായത്. ഇതോടെ ഗതാഗത സെക്രട്ടറി വിഷയത്തിൽ ഇടപെടുകയും ഒരു ദിവസത്തിനകം വിജ്ഞാപനമിറക്കുകയും ചെയ്തു.

വിജ്ഞാപനം വാങ്ങിക്കൊണ്ടു പോയി ബസ്സുകൾ രജിസ്റ്റർ ചെയ്യുക എന്നാണ് സ്വാഭാവികമായും കെ.എസ്.ആർ.ടി.സിയുടെ പണി. അതാണ് നമ്മളെല്ലാവരും പ്രതീക്ഷിക്കുക. സ്‌കാനിയ സർവ്വീസിനെക്കുറിച്ച് വിഷുവിന്റെ തലേന്നാൾ, അതായത് ഏപ്രിൽ 13ന് വീണ്ടും ഗതാഗതവകുപ്പിൽ നിന്ന് അന്വേഷണം ചെന്നപ്പോൾ കെ.എസ്.ആർ.ടി.സിയുടെ മറുപടി വിജ്ഞാപനം അന്നു വൈകുന്നേരം മാത്രമാണ് കിട്ടിയതെന്നായിരുന്നു. അതെങ്ങനെ എന്നു പരിശോധിച്ചപ്പോഴാണ് കെ.എസ്.ആർ.ടി.സിയുടെ ‘താല്പര്യം’ വ്യക്തമായത്. ഒരു അപേക്ഷ കൊടുത്താൽ അതെന്തായി എന്ന് അന്വേഷിക്കാൻ പോലും ആ സാറന്മാർ തയ്യാറായില്ല. അപേക്ഷയുടെ കാര്യം അന്വേഷിച്ചു ചെന്നത് ഏപ്രിൽ 13ന്. അപ്പോൾത്തന്നെ സെക്രട്ടേറിയറ്റിലുള്ളവർ വിജ്ഞാപനം കൈയിൽ കൊടുത്തു. ഏപ്രിൽ 11ന് അന്വേഷിച്ചിരുന്നുവെങ്കിൽ അന്നു കിട്ടുമായിരുന്നു. വിജ്ഞാപനം ഇറക്കുക എന്നതു മാത്രമാണ് സർക്കാരിന്റെ പണി. വിജ്ഞാപനം പുറപ്പെടുവിക്കുന്ന സമയം കൃത്യമായി മനസ്സിലാക്കി അതു സ്വീകരിച്ച് അനന്തരനടപടികൾ സ്വീകരിക്കേണ്ടത് അപേക്ഷകന്റെ കടമയാണ്. ഉഴപ്പ് കാരണം അതു നടന്നില്ല.

അപ്പോൾ വിഷുവിന് സ്‌കാനിയ ഇറങ്ങില്ലെന്നുറപ്പായി. എപ്രിൽ 15ന് ബസ്സുകളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാവുമെന്നും അടുത്ത ദിവസം സർവ്വീസ് തുടങ്ങുമെന്നും പ്രതീക്ഷിച്ചു. രജിസ്ട്രേഷൻ നടന്നു. കെ.എൽ.-15 എ 1414 മുതൽ കെ.എൽ.-15 എ 1431 വരെയാണ് നമ്പരുകൾ. പക്ഷേ, ഏപ്രിൽ 16നും സർവ്വീസ് തുടങ്ങാതായപ്പോൾ വീണ്ടും അന്വേഷിച്ചു. അപ്പോഴാണറിഞ്ഞത് പെർമിറ്റ് കിട്ടിയിട്ടില്ല. എന്തുകൊണ്ട് പെർമിറ്റ് കിട്ടിയില്ല? അത് അന്വേഷിക്കുമ്പോഴാണ് അനാസ്ഥയുടെ അടുത്ത കഥ.

നിലവിലുള്ള അന്തസ്സംസ്ഥാന സർവ്വീസ് ബസ്സുകൾക്ക് പകരം താൽക്കാലിക പെർമിറ്റ് ഉള്ള സ്‌കാനിയ ഏർപ്പെടുത്താനായിരുന്നു തീരുമാനം. അങ്ങനെ മാറ്റുന്ന ബസ്സുകൾ കേരളത്തിനകത്തെ മറ്റു റൂട്ടുകളിലേക്ക് തിരിച്ചുവിടും. എന്നാൽ, നിലവിലുള്ള പെർമിറ്റ് ഉള്ളതിന് പകരം സംവിധാനമെന്ന നിലയിൽ കെ.എസ്.ആർ.ടി.സി. അപേക്ഷ സമർപ്പിച്ചത് രണ്ടെണ്ണം മാത്രം. ബാക്കി അപേക്ഷകൾ മുഴുവൻ പുതിയ പെർമിറ്റുകൾക്കാണ്. തിരഞ്ഞെടുപ്പ് കാലമായതിനാൽ പുതിയ പെർമിറ്റുകൾ നൽകാനാവില്ല. നടക്കില്ലെന്ന് തീർത്തും ബോദ്ധ്യമുള്ള അപേക്ഷ എന്തിനു സമർപ്പിച്ചു? അപ്പോൾ സ്‌കാനിയ നിരത്തിലിറങ്ങരുതെന്ന് ആരോ ആഗ്രഹിക്കുന്നു എന്നാണോ?
മാറ്റപെർമിറ്റ് എന്ന നിലയിൽ അപേക്ഷ സമർപ്പിക്കപ്പെട്ട രണ്ടു സ്‌കാനിയ ബസ്സുകളാണ് ഇപ്പോൾ സർവ്വീസ് തുടങ്ങിയിരിക്കുന്നത്.

KSRTC-Scania-1

ബാക്കിയെല്ലാം ഇപ്പോഴും ഒതുക്കിയിട്ടിരിക്കുന്നു. ഈ ബസ്സുകൾ ഓടാതിരിക്കുമ്പോഴുണ്ടാവുന്ന നഷ്ടം ഒരു തരത്തിലും പിന്നീട് നികത്തപ്പെടുന്നില്ല. ഇന്ന് ബസ് ഓടി 30,000 രൂപ വരുമാനം കിട്ടുന്നത് ഇല്ലാതായത് നാളെ ഓടി 60,000 രൂപ കിട്ടിയാലും നികത്തപ്പെടുന്നില്ലല്ലോ. ഇന്നു നഷ്ടപ്പെട്ട അവസരം എന്നെന്നേക്കുമായി നഷ്ടപ്പെട്ടതു തന്നെ. സ്‌കാനിയ ഓടാതെ ഒതുക്കിയിട്ടിരിക്കുന്നതിനാൽ ഓരോ ദിവസവും ഉണ്ടാവുന്ന നഷ്ടത്തിന് ആര് ഉത്തരവാദിത്വമേൽക്കും? ആ നഷ്ടം വരുത്തിയതിന് ഉത്തരവാദികളായവരിൽ നിന്ന് നികത്തിയെടുക്കാൻ നടപടിയുണ്ടാവുമോ? അത്തരം നടപടികൾക്ക് സർക്കാർ തുടക്കമിട്ടാൽ ബാക്കി സ്‌കാനിയ കൂടി ‘സ്വയം’ റോഡിലിറങ്ങി ഓടിത്തുടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News