പാലക്കാട്: കേരളം ചൂടിൽ ഉരുകുന്നു. ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത് ഗൾഫിലേതിനേക്കാൾ ഉയർന്ന ചൂട്. ഇന്നലെ ഗൾഫ് രാജ്യങ്ങളിൽ 37 ഡിഗ്രി താപനില രേഖപ്പെടുത്തിയപ്പോൾ പാലക്കാട് മലമ്പുഴയിൽ അനുഭവപ്പെട്ടത് 41.1 ഡിഗ്രി സെൽഷ്യസാണ്. കേരളത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന താപനിലയാണിത്. 29 വർഷം മുമ്പു 1987-ലാണ് ഇതിനു മുമ്പ് ഇത്രയും രൂക്ഷമായ ചൂട് മലമ്പുഴയിൽ അനുഭവപ്പെട്ടിട്ടുള്ളത്. അതിനിടെ, സൂര്യാഘാതം മൂലമുള്ള ആൾനാശവും വർധിക്കുകയാണ്. ഇന്നലെ മാത്രം കേരളത്തിൽ മൂന്നു പേർക്കു ജീവൻ നഷ്ടമായി. കേരളത്തിൽ വേനൽ മഴ ശക്തമാകുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനത്തിലാണ് അൽപമെങ്കിലും പ്രതീക്ഷ.
തൃശൂർ ആനന്ദപുരം കൊട്ടാംപുള്ളി ഉണ്ണിയുടെ ഭാര്യ അമ്മിണി (65), വയനാട് ജില്ലയിൽ മാനന്തവാടി തവിഞ്ഞാൽ കമ്പമല എസ്റ്റേറ്റിലെ തൊഴിലാളി നല്ല തമ്പി(59), അടൂർ തെങ്ങമം മേപ്പിലാശേരിൽ വടക്കേതിൽ വിക്രമൻ (61) എന്നിവരാണ് ഇന്നലെ മരിച്ചത്. പത്തുപേർക്കു സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ സൂര്യാഘാതവും ഏറ്റു. കൊയ്ത്തുയന്ത്രം വന്നതറിഞ്ഞു വയലിൽ പോയതായിരുന്നു അമ്മിണി. കാണാതെ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. നല്ലതമ്പിയെ ഉച്ചയോടെ വീട്ടുമുറ്റത്താണു മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീമാസകലം സൂര്യാഘാതമേറ്റു പൊള്ളലേറ്റിട്ടുണ്ട്. ബാത്ത്‌റൂം നിർമിക്കാൻ കുഴിയെടുക്കുന്നതിനിടെയാണു വിക്രമനു സൂര്യാഘാതമേറ്റത്. പണി സ്ഥലത്തു തളർന്നുവീണു മരിക്കുകയായിരുന്നു.
പാലക്കാട് ഇന്നലെ 41.1 ഡിഗ്രി സെൽഷ്യസാണ് ചൂട് രേഖപ്പെടുത്തിയതെങ്കിലും 46 ഡിഗ്രി ചൂടിന്റെ തീവ്രതയാണുണ്ടായിരുന്നത്. കൊച്ചിയിൽ 35.2, തിരുവനന്തപുരം 35, കോട്ടയം 37, ആലപ്പുഴ 37, കോഴിക്കോട് 38.2, കണ്ണൂർ 37.8 എന്നിങ്ങനെയാണ് ചൂട് രേഖപ്പെടുത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here