പ്രണയത്തകർച്ചയിൽ ആശ്വാസമായി വന്നയാളെ വിവാഹം ചെയ്യുമ്പോൾ തനിക്കു പ്രതീക്ഷകളേറെയായിരുന്നെന്നും എന്നാൽ ഭർതൃ വീട്ടിലെത്തിയ ആദ്യ ദിവസം തന്നെ തന്റെ സ്വപ്‌നങ്ങൾ തകർന്നടിയുകയായിരുന്നെന്നും നടി ശ്വേതാ മേനോൻ. ആദ്യ വിവാഹബന്ധത്തകർച്ചയെക്കുറിച്ചു വെളിപ്പെടുത്തുകയായിരുന്നു നടി. ബോബി ഭോസ്ലെ ആയിരുന്നു ശ്വേതയുടെ ആദ്യ ഭർത്താവ്.
പ്രണയം തകർന്നിരിക്കുന്ന സമയത്തായിരുന്നു ബോബിയുമായി ശ്വേത പരിചയത്തിലാകുന്നത്. സൗഹൃദം പ്രണയത്തിലും പിന്നീട് വിവാഹത്തിലും എത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ ഗ്വാളിയറിലെ ബോബിയുടെ വീട്ടിലെത്തിയ ആദ്യ ദിവസംതന്നെ തന്റെ സ്വപ്‌നങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു എന്നാണു ശ്വേത പറയുന്നത്. യാഥാസ്ഥിതിക കുടുംബാംഗമായിരുന്നു ബോബി. മുഖം ദുപ്പട്ടകൊണ്ടു മറച്ചു മാത്രമേ വീട്ടിൽപോലും നടക്കാൻ സമ്മതിച്ചിരുന്നുള്ളൂ. അങ്ങനെയല്ലാതെ കുടുംബാംഗങ്ങളുടെ മുന്നിൽ എത്താൻ പാടില്ലെന്നായിരുന്നു നിയമം.
വീട്ടിൽ ആരെങ്കിലും വന്നാൽ അവരുടെ കാൽ തൊട്ട് വണങ്ങണം. ഭർത്താവെന്ന നിലയിൽ ബോബിക്ക് ശ്വേതയുടെ മേൽ ഒരു അധികാരവും ഇല്ലായിരുന്നു. ബോബിയുടെ വീട്ടുകാരാണ് എല്ലാക്കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. സാമ്പത്തികമായി പിന്നോക്കമായ ബോബിയുടെ കുടുംബത്തിന് തന്റെ പണത്തിൽ മാത്രമായിരുന്നു കണ്ണ്. ഓരോ ആവശ്യങ്ങൾ പറഞ്ഞ് തന്റെ ബാങ്ക് ബാലൻസ് എല്ലാം ബോബിയുടെ വീട്ടുകാർ പിൻവലിപ്പിച്ചെന്നും ശ്വേത പറുന്നു.
പ്രണയകാലത്തു കണ്ട സ്വപ്‌നങ്ങളെല്ലാം വെറുതെയായെന്ന് ഇതോടെ ശ്വേതയ്ക്കു മനസിലായി. ആയിടയ്ക്കാണ് ജോഷ് എന്ന സിനിമയിൽ അഭിനയിക്കാൻ അമീർ ഖാൻ വിളിക്കുന്നത്. സിനിമാഭിനയം തുടരാൻ ബോബി സമ്മതിച്ചില്ല. ഇതാണ് വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും ശ്വേത പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here