ദില്ലി: ഭരണപ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഉത്തരാഖണ്ഡിൽ ഏർപ്പെടുത്തിയിരുന്ന രാഷ്ട്രപതിഭരണം ഹൈക്കോടതി റദ്ദാക്കി. രാഷ്ട്രപതി പുറത്തിറക്കിയ വിജ്ഞാപനമാണ് ഹൈക്കോടതി റദ്ദാക്കിയത്. രാഷ്ട്രപതി ഭരണത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതി നടപടി. ഇതോടെ സംസ്ഥാനത്ത് റാവത്ത് സർക്കാരിന് തുടർന്നു ഭരിക്കാനുള്ള അവകാശം ലഭിച്ചു. ഈമാസം നിയമസഭയ്ക്കകത്ത് ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള വിശ്വാസവോട്ടെടുപ്പ് നടക്കും.
സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലായതായി ഗവർണർ സമർപിച്ച റിപ്പോർട്ടിനെ തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ശുപാർശ ചെയ്തത്. 70 അംഗ നിയമസഭയിൽ 36 അംഗങ്ങളുടെയും ആറു പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളുടെയും പിന്തുടയോടെയായിരുന്നു കോൺഗ്രസ് ഭരണം നടത്തിയിരുന്നത്. ഇതിനിടെ 9 കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയതോടെയാണ് സംസ്ഥാനത്ത് ഭരണപ്രതിസന്ധി രൂക്ഷമായത്. ഒൻപത് വിമത കോൺഗ്രസ് എംഎൽഎമാരെ സ്പീക്കർ ഗോവിന്ദ് സിങ് കുഞ്ജ്വൽ അയോഗ്യരാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇതിനിടെ വിമതരെ വശത്താക്കാൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പണം വാഗ്ദാനം ചെയ്‌തെന്ന വിമതരുടെ വാദം പുതിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പണം വാഗ്ദാനം ചെയ്യുന്ന ഒളികാമറ ദൃശ്യങ്ങളുമായി വിമത എംഎൽഎമാർ രംഗത്തെത്തുകയും ചെയ്തു. ഇതോടെ അരുണാചൽ പ്രദേശിനു പിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസിന് ഭരണം നഷ്ടമായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here