കോട്ടയം: കോടികളുടെ അഴിമതി പ്രശ്‌നത്തിൽ നിന്നും ജനശ്രദ്ധ തിരിക്കുവാനാണ് ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നു സിഎംപി ജനറൽ സെക്രട്ടറി കെ ആർ അരവിന്ദാക്ഷൻ. ബാർ മുതലാളിമാരിൽ നിന്നും ലഭിച്ച കോഴപണത്തെ ചൊല്ലിയുള്ള തർക്കമാണ് മത്സരിച്ച് ബാറുകൾ പൂട്ടുന്നതിലേക്ക് യു.ഡി.എഫ് സർക്കാരിനെ നയിച്ചത്.ഞാൻ കൂടി അംഗമായിരുന്ന യു.ഡി.എഫ് ഏകോപനസമിതിയിൽ ഒരു നേതാവിന് പോലും ബാറുകൾ പൂട്ടണം എന്നൊരു അഭിപ്രായം ഉണ്ടായിരുന്നില്ലനെന്നും കോട്ടയത്തു വാർത്താസമ്മേളനത്തിൽ അരവിന്ദാക്ഷൻ പറഞ്ഞു.
കെ.എം മാണിയും കെ. ബാബുവും തമ്മിൽ തർക്കമുണ്ടായിരുന്നില്ല എങ്കിൽ ബാറുകൾ എല്ലാം ഇപ്പോഴും തുറന്നു പ്രവർത്തിച്ചെനെ. എടുത്തുചാടി ബാറുകൾ പൂട്ടി നല്ലപിള്ള ചമഞ്ഞ ഉമ്മൻചാണ്ടി വെള്ളം,വൈദ്യുതി, യാത്രാക്കൂലി എന്നിവ വർദ്ധിപ്പിച്ചശേഷം മദ്യപിക്കാത്ത പാവപ്പെട്ടവനെ കൂടി പിഴിയുകയാണ് ചെയ്യുന്നത്. ഇവരുടെ മദ്യത്തോടുള്ള വിരോധം പോലും വെറും കള്ളതരമാണ്. സർക്കാർ ഉടമസ്ഥതയിൽ മദ്യം യഥേഷ്ടം വിലക്കുന്നുമുണ്ട്. ബാറുകൾ പൂട്ടിയതിനു ശേഷം മദ്യകച്ചവടവും ഉപഭോഗവും ഇരട്ടിയിലധികം വർധിച്ചതായാണ് കണക്കുകൾ പോലും സൂചിപ്പിക്കുന്നത്.
ജനങ്ങളുടെ ആരോഗ്യമോ ഭാവിയോ ഒന്നും കരുതിയല്ല ബാറുകൾ പൂട്ടിയത് എന്നത് പകൽ പോലെ വ്യക്തമായ കാര്യമാണ്. പണ്ട് ചാരായം നിരോധിച്ചപ്പോൾ കള്ളച്ചാരായവും, ഇപ്പോൾ ബാറുകൾ പൂട്ടിച്ചതിലൂടെ മറ്റു പല മാരകമായ മയക്കുമരുന്നിനും ലഹരിക്കും യഥേഷ്ടം കടന്നുവരാനും മലയാളിയെ കീഴ്‌പ്പെടുതാനും ഉള്ള സുന്ദരമായ അവസരമാണ് ഈ യു.ഡി.എഫ് സർക്കാർ എല്ലാക്കാലത്തും ജനത്തിന് സമ്മാനിച്ചിരിക്കുന്നത്. അഭിനവ മഹാത്മജി ചമഞ്ഞു കാൽപനിക കാപട്യവും കള്ളത്തരവും കാണിച്ചതിന് പിന്നിൽ കിട്ടിയ കോടികളുടെ വീതംവയ്പ്പിൽ നിന്നും ജനശ്രദ്ധ തിരിക്കുവാനുള്ള അടവ് മാത്രമാണ് ഉമ്മൻചാണ്ടി സെറ്റിന്റെ നടപടികൾ. തീവെട്ടിക്കൊള്ളയ്ക്ക് അറുതി വരുത്താൻ ഇടതുപക്ഷജനാധിപത്യ മുന്നണി സ്ഥാനാർഥികളെ ബഹുഭൂരിപക്ഷതോടെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here