ഉത്തരാഖണ്ഡ് പ്രതിസന്ധി; രാഷ്ട്രപതി ഭരണം റദ്ദാക്കിയതിനെതിരെ കേന്ദ്രം സുപ്രീംകോടതിയിലേക്ക്; അന്തിമവിധി വരെ വിശ്വാസവോട്ട് അനുവദിക്കരുതെന്ന് സർക്കാർ

ദില്ലി: ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അപ്പീൽ നൽകും. ഭരണഘടനയുടെ 356-ാം അനുച്ഛേദ പ്രകാരം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിൽ തെറ്റില്ലെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവിശ്യപ്പെട്ടാണ് ഹർജി നൽകുന്നത്. 9 വിമത എംഎൽഎ മാർക്ക് വിശ്വാസ വോട്ടിൽ പങ്കെടുക്കാൻ അർഹതയില്ലെന്ന കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നും കേന്ദ്രസർക്കാർ അപ്പീലിൽ ആവിശ്യപ്പെടും. അപ്പീൽ ഉടൻ പരിഗണിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. അന്തിമവിധി വരുന്നതു വരെ വിശ്വാസവോട്ട് അനുവദിക്കരുതെന്നും സർക്കാർ അപ്പീലിൽ ആവശ്യപ്പെടും.

ഭരണപ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി ഇന്നലെയാണ് ഉത്തരവിറക്കിയത്. രാഷ്ട്രപതി ഭരണത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സമർപ്പിച്ച അപ്പീൽ പരിഗണിച്ചായിരുന്നു കോടതി നടപടി. ഇതോടെ സംസ്ഥാനത്ത് റാവത്ത് സർക്കാരിന് തുടർന്നു ഭരിക്കാനുള്ള അവകാശം ലഭിച്ചു. ഈമാസം 29നു നിയമസഭയ്ക്കകത്ത് ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും വിമതർക്ക് വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുവാദം ഉണ്ടായിരിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലായതായി ഗവർണർ സമർപിച്ച റിപ്പോർട്ടിനെ തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ശുപാർശ ചെയ്തത്. 70 അംഗ നിയമസഭയിൽ 36 അംഗങ്ങളുടെയും ആറു പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളുടെയും പിന്തുടയോടെയായിരുന്നു കോൺഗ്രസ് ഭരണം നടത്തിയിരുന്നത്. ഇതിനിടെ 9 കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയതോടെയാണ് സംസ്ഥാനത്ത് ഭരണപ്രതിസന്ധി രൂക്ഷമായത്. ഒൻപത് വിമത കോൺഗ്രസ് എംഎൽഎമാരെ സ്പീക്കർ ഗോവിന്ദ് സിങ് കുഞ്ജ്വൽ അയോഗ്യരാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News